മരുഭൂമിയിൽ വർഷങ്ങളോളം യാതനയനുഭവിച്ച നജീബ് എന്ന പ്രവാസിയുടെ ജീവിതം സിനിമയാകുമ്പോൾ പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയിലാണ്. ഒടുവിൽ ചിത്രം തിയേറ്ററിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ സിനിമ കണ്ടതിന്റെ സന്തോഷം പങ്കിടുകയാണ് നോവലിസ്റ്റായ ബെന്യാമിൻ. സിനിമ കണ്ടുകഴിഞ്ഞപ്പോൾ ബ്ലെസി സാറിന് ഒരുമ്മ കൊടുക്കുകയാണ് താൻ ചെയ്തതെന്നും പൃഥ്വിരാജ് ഇല്ലാതിരുന്നതിനാൽ എനിക്ക് നിങ്ങളെയൊന്ന് കെട്ടിപ്പിടിക്കണമെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തിന് ഒരു മെസേജ് അയച്ചുവെന്നും പിന്നീട് കണ്ടപ്പോൾ കെട്ടിപ്പിടിച്ചെന്നുമാണ് ബെന്യാമിൻ പറഞ്ഞത്.
“ആടുജീവിതം എന്ന ചിത്രത്തിൽ പൃഥ്വിരാജ് അദ്ഭുതപ്പെടുത്തി, സിനിമയിൽ താൻ പൂർണ തൃപ്തനാണ്. എല്ലാം പൂർത്തിയായി ആ സിനിമ കണ്ടപ്പോൾ നോവലിനെ മറന്ന് സിനിമയിൽ ലയിച്ചുപോയി. നമ്മുടെ ഓർമ്മയിൽ ഒരു ഘട്ടത്തിൽ നോവലും കഥയും നിൽക്കുമ്പോൾ അതിനെ മറികടന്നുകൊണ്ട് ലയിച്ചിരിക്കാനുള്ള പ്രചോദനം സിനിമ നൽകുകയും ആകർഷിക്കുകയും ചെയ്യുന്നുണ്ട്. സിനിമ കണ്ടുകഴിഞ്ഞപ്പോൾ ബ്ലെസി സാറിന് ഒരുമ്മ കൊടുക്കുകയാണ് ഞാൻ ചെയ്തത്. പൃഥ്വിരാജ് ഇവിടെയില്ലായിരുന്നു. എനിക്ക് നിങ്ങളെയൊന്ന് കെട്ടിപ്പിടിക്കണമെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തിന് ഒരു മെസേജ് അയച്ചു. പിന്നീട് കണ്ടപ്പോൾ കെട്ടിപ്പിടിക്കുകയും ചെയ്തു.
പൃഥ്വിരാജിനെപ്പോലെയുള്ള ആത്മാർത്ഥതയുള്ള ഒരു നടനെ കിട്ടിയതുതന്നെ വലിയ ഭാഗ്യമാണ്. തന്റെ ശരീരത്തിൽ എന്ത് പരീക്ഷണം വേണമെങ്കിലും നടത്താം എന്നാണ് സിനിമ തുടങ്ങുന്നതിനുമുമ്പ് പൃഥ്വി പറഞ്ഞത്. ആ സമർപ്പണത്തോടെയാണ് ഷൂട്ടിങ്ങിന് അദ്ദേഹം വന്നത്. എത്ര ടേക്ക് എടുക്കാനും മരുഭൂമിയിൽ എത്ര കഷ്ടപ്പെട്ടുനിൽക്കാനും അദ്ദേഹം തയ്യാറായി. മറ്റുള്ളവർ ഒന്നിലേറെ വസ്ത്രങ്ങൾ ധരിച്ച് നിൽക്കുമ്പോൾ ഒറ്റവസ്ത്രം ധരിച്ച് നിൽക്കുന്നതിനും യാതൊരു മടിയും കാണിച്ചില്ല.
ആടുജീവിതം ചെയ്യുന്ന സമയംകൊണ്ട് വേറെ നാലോ അഞ്ചോ പടം ചെയ്യുകയോ പണമുണ്ടാക്കുകയോ ചെയ്യാമായിരുന്നു. അതിനൊക്കെ അപ്പുറമുള്ള അർപ്പണബോധം അദ്ദേഹത്തിനുണ്ടായി എന്നത് ഈ പടത്തിൻ്റെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നാണ്. ശരിക്ക് പൃഥ്വിരാജ് അദ്ഭുതപ്പെടുത്തി. ഇതുവരെയുള്ള സിനിമകളിലൊന്നും കാണാത്ത ഒരു പൃഥ്വിരാജിനെ ഈ സിനിമയിൽ കാണാം” എന്നും ബെന്യാമിൻ തുറന്നുപറഞ്ഞു.