ബ്രസീലിയൻ സൂപ്പർ താരം നെയ്മർ സൗദിയിലെത്തി. റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ നെയ്മറിനെ അൽ ഹിലാൽ ക്ലബ് പ്രവർത്തകർ സ്വീകരിച്ചു. താരത്തെ സൗദി കാപ്പി നൽകിയാണ് ക്ലബ് അധികൃതർ സ്വീകരിച്ചത്. ഇന്നാണ് പ്രസന്റേഷൻ നടക്കുക. ഇതിനോടകം 70,000 ടിക്കറ്റുകൾ വിറ്റു കഴിഞ്ഞിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
അതേസമയം അൽ ഹിലാൽ ക്ലബ്ബിൽ ചേരുന്നതിന് വേണ്ടി സൗദിയിലേക്ക് പുറപ്പെട്ട നെയ്മറിനെയും കാത്ത് വൻ മാധ്യമ പട നേരത്തെ തന്നെ വിമാനത്താവളത്തിൽ തടിച്ചുകൂടിയിരുന്നു. നെയ്മറിന് അത്യാഡംബര സൗകര്യങ്ങളായിരിക്കും സൗദിയിൽ ലഭിക്കുക. പ്രതിവർഷം 100 ദശലക്ഷം യൂറോയാണ് (9020 കോടി രൂപ) നെയ്മറിന് പ്രതിഫലമായി ലഭിക്കുക.
നെയ്മറിന് യാത്ര ചെയ്യാൻ സ്വകാര്യ വിമാനം, താമസിക്കുന്നതിന് 25 കിടപ്പറയുള്ള വീട് എന്നിവയാണ് ലഭിക്കുക. കൂടാതെ 24 മണിക്കൂറും ഏത് ആവശ്യത്തിനുമായി പ്രത്യേകം ജീവനക്കാരെയും ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമേ സഞ്ചരിക്കാൻ ബെന്റ്ലി കോണ്ടിനെന്റൽ, ലംബോർഗിനി ഹുറാകാൻ, ആസ്റ്റൺ മാർട്ടിൻ ഡിബിഎക്സ് തുടങ്ങിയ ആഡംബര കാറുകളാണ് ഒരുക്കിയിരിക്കുന്നത്. മാത്രമല്ല, ഹോട്ടൽ, റെസ്റ്റന്റ് ഉൾപ്പടെയുള്ള ബില്ലുകളും ക്ലബ് നൽകും. അതേസമയം സമൂഹമാധ്യമങ്ങളിൽ സൗദിയുടെ പ്രചാരണത്തിനായി ഓരോ തവണയും 5,00,000 യൂറോയും (451 കോടി രൂപ) നെയ്മറിന് നൽകുമെന്ന് ക്ലബ് വൃത്തങ്ങൾ അറിയിച്ചു.