68മത് ദേശീയ ചലച്ചിത്ര പുരസ്ക്കാര പ്രഖ്യാപനം ഇന്ന് വൈകിട്ട് 4ന്. അപർണ ബാലമുരളിയെ മികച്ച നടിയായും ബിജു മേനോനെ മികച്ച സഹനടനായും പ്രഖ്യാപിച്ചേക്കാൻ സാധ്യത. മാലിക്ക് എന്ന ചിത്രത്തിന് ശബ്ദലേഖനത്തിനും പുരസ്ക്കാര സാധ്യതയുണ്ട്. മികച്ച സിനിമ, നടൻ എന്നീ വിഭാഗങ്ങളിൽ ശക്തമായ മൽസരമാണ് ഉള്ളത്.
മാലിക്, തിങ്കളാഴ്ച്ച നിശ്ചയം, അയ്യപ്പനും കോശിയും, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തുടങ്ങിയ മുപ്പതോളം ചിത്രങ്ങൾ മലയാളത്തിൽ നിന്ന് മൽസരത്തിനെത്തിയിരുന്നു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അഭിനയത്തിന് ബിജു മേനോനും പ്രഥ്വിരാജും, വെള്ളം, സണ്ണി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജയസൂര്യയും തമ്മിൽ ശക്തമായ മത്സരമുണ്ടായി. ബിജു മേനോന് മികച്ച സഹനടന്റെ പുരസ്ക്കാരത്തിന് സാധ്യതയുണ്ട്. മികച്ച നടനുള്ള മൽസരത്തിൽ സൂര്യയും അജയ് ദേവ്ഗനുമാണുള്ളത്. സൂററൈ പൊട്ര് എന്ന സിനിമയിലെ അഭിനയത്തിനാണ് സൂര്യയെ പരിഗണിക്കുന്നത്.
ബോളിവുഡിൽ ഹിറ്റായ താനാജിയാണ് അജയ് ദേവ്ഗന്റെ ചിത്രം. സൂററൈ പൊട്രിലെ അഭിനയത്തിന് അപർണ ബാലമുരളിക്ക് മികച്ച നടിക്കുള്ള പുരസ്ക്കാരത്തിന് സാധ്യതയുണ്ട്. 2020ലെ പുരസ്ക്കാരങ്ങളാണ് ഇത്തവണ പ്രഖ്യാപിക്കുക. സംവിധായകരായ വിജി തമ്പി, വിഷ്ണു മോഹൻ, തിരക്കഥാകൃത്ത് സജീവ് പാഴൂർ എന്നിവർ ജൂറി അംഗങ്ങൾ ആയിരുന്നു.