വഴക്ക് സിനിമയുമായി ബന്ധപ്പെട്ട തർക്കം അവസാനമില്ലാതെ തുടരുകയാണ്. സംവിധായകൻ സനൽകുമാർ ശശിധരൻ ഫേസ്ബുക്കിലൂടെ പങ്കുവച്ച സിനിമയുടെ ഫുൾ വെർഷൻ ഡിസേബിൾ ചെയ്തു. കോപ്പി റൈറ്റ് വയലേഷനുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ നിർമാണ കമ്പനിയായ പാരറ്റ് മൗണ്ട് പിക്ചേഴ്സിന്റെ പരാതിയെ തുടർന്നാണ് ചിത്രത്തിന്റെ ഫയൽ ഡിസേബിൾ ചെയ്തത്.
ടൊവിനോയെ നായകനാക്കി സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ‘വഴക്ക്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് സമീപകാലത്ത് വിവാദങ്ങൾ നിലനിന്നിരുന്നു. സിനിമ ഒടിടിയിലോ തിയേറ്ററിലോ റിലീസ് ചെയ്യാൻ നിർമാതാവ് കൂടിയായ ടൊവിനോ ശ്രമിക്കുന്നില്ലെന്നായിരുന്നു സംവിധായകന്റെ പരാതി. ടൊവിനോയുടെ പരാജയ ഭീതിയാണ് ഇതിന് പിന്നിലെന്നും സനൽകുമാർ ആഞ്ഞടിച്ചു. ടൊവിനോയ്ക്ക് എതിരെ നിരവധി ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.
സനൽകുമാറിന്റെ വാദങ്ങൾക്കെതിരെ വെെകാതെ തന്നെ പ്രതികരണവുമായി ടൊവിനോയും രംഗത്തെത്തി. ചിത്രം ഒടിടിയിൽ എത്താത്തതിന് പിന്നിൽ സനൽകുമാറാണ് കാരണമെന്നാണ് ടൊവിനോ പറഞ്ഞത്. വഴക്ക് വളരെ നല്ല ചിത്രമാണെന്നും താൻ ചെയ്ത ഒരു സിനിമയെയും മോശമായി കാണുന്ന ആളല്ലെന്നും ടൊവിനോ ഇൻസ്റ്റഗ്രാം ലൈവിലൂടെ വ്യക്തമാക്കിയിരുന്നു. ഒടിടി റിലീസിനായി ശ്രമിച്ചുവെങ്കിലും സനൽകുമാർ ഒടിടി പോളിസി അംഗീകരിച്ചില്ലെന്നും അദ്ദേഹത്തിന്റെ സോഷ്യൽ പ്രൊഫൈൽ തടസമായി എന്നും ടൊവിനോ ലൈവിൽ പറഞ്ഞിരുന്നു.
2022-ൽ പൂർത്തിയായ സിനിമയാണ് ‘വഴക്ക്’. കനി കുസൃതിയായിരുന്നു ചിത്രത്തിലെ നായിക. ടൊവിനോയ്ക്ക് ഒപ്പം സുദേവ് നായരും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലനടിക്കുള്ള സംസ്ഥാന പുരസ്കാരം തന്മയയ്ക്കും ലഭിച്ചിരുന്നു. പതിനഞ്ച് ദിവസം കൊണ്ട് പൂർത്തിയാക്കിയ ചിത്രം ബിഗ് സ്ക്രീനിൽ കാണാൻ കഴിയുമോ എന്നും സനൽകുമാർ ശശിധരന്റെയും ടൊവിനോയുടെയും ‘വഴക്ക്’ അവസാനിക്കുമോ എന്നും ഉറ്റു നോക്കുകയാണ് സിനിമാ പ്രേമികൾ.