വലസൈ പറവകൾ.. പേരുകൊണ്ടുതന്നെ വേറിട്ട ഒരു സിനിമ.. ഇടുക്കിയുടെ മലമടക്കുകളിൽ ആരാലും അറിയപ്പെടാതെ കഴിയുന്ന ഒരുപറ്റം തേയില തൊഴിലാളികളുടെ കഥ. സ്വപ്നങ്ങളെ കോടമഞ്ഞിൻ്റെ പതുപ്പിൽ ഘനീഭവിക്കാൻ വിട്ടുകൊടുത്ത മനുഷ്യരുടെ പച്ചയായ ജീവിതം സിനിമയിലൂടെ പുറംലോകത്തെത്തുകയാണ്. ആ കഥ തേടി നടന്നത് മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരു സിനിമാപ്രേമിയും.
വലസൈ പറവകൾ എന്ന പേരിനൊപ്പം ചേർത്തുവയ്ക്കേണ്ടതാണ് സംവിധായകൻ സുനിൽ മാലൂരിൻ്റെ പേരും. സിനിമയുടെ ഭ്രമത്തിനിടെ നിലപാടുകളിൽ വെള്ളം ചേർക്കാതെയുളള പ്രയാണത്തിൻ്റെ പേരുകൂടിയാണ് അയാളുടേത്. ഐഎഫ്എഫ്കെയുടെ തിരുമുറ്റത്തെ സൌഹൃദങ്ങളിൽ നിന്നാരംഭിച്ച സുനിൽ മാലൂരിൻ്റെ പ്രയത്നം രാജ്യാന്തര ചലച്ചിത്ര മേളയിലെത്തുകയാണ്. 2023 ഡിസംബറിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിലെ മലയാള വിഭാഗം വേദിയിലേക്കാണ് വലൈസ പറവകൾ ചേക്കേറുന്നത്. തൻ്റെ ആദ്യചിത്രം തന്നെ രാജ്യാന്തര വേദിയിലേക്കെത്തുന്നതിൻ്റെ സന്തോഷത്തിലാണ് പത്തനംതിട്ടയിലെ പെരുന്നാട് സ്വദേശിയായ സംവിധായകൻ സുനിൽ മാലൂർ.
പ്രകൃതിയുടെ ചാരുതയും പ്രണയത്തിൻ്റെ വശ്യതയും മാത്രമായി ചിത്രികരിക്കപ്പെട്ടിരുന്ന ഇടുക്കിൽ നിന്നാണ് തേയിലക്കാടുകളിൽ ഒടുങ്ങിപ്പോകുന്നവരുടെ കണ്ണീരിൻ്റേയും വിയർപ്പിൻ്റേയും നേർസാക്ഷ്യം വലസൈ പറവകളിൽ മിഴിതുറക്കുന്നത്. ബ്രിട്ടീഷ് കാലത്തേ ഇടക്കിയിലേക്ക് കുടിയേറിയ ഒരു സമൂഹം. ആർക്കും സ്വന്തമല്ലാത്ത മണ്ണും എല്ലാവർക്കുമായി വീതിച്ച ആകാശവും മാത്രം കൈമുതലായുളളവർ. തേയിലത്തോട്ടത്തിൽ തളിരിടുന്ന കൊളുന്തുകളിലാണ് അവരുടെ പ്രതീക്ഷ..
തോട്ടങ്ങൾക്കപ്പുറം ജീവിതമില്ലാത്തവർ.. കണ്ണിൽകണ്ണിൽ നോക്കി ഒരായുസ്സ് തള്ളി നീക്കുന്നവർക്ക് ഫാഷനും ആധുനികതയും ടെക്നോളജിയും എന്തിനേറെ സിനിമപോലും അന്യമാണ്. വസ്ത്രത്തിനും വിദ്യാഭ്യാസത്തിനും ഭക്ഷണത്തോളം വിലയില്ലെന്നും കഠിനാധ്വാനമാണ് ശമ്പളമെന്നും മാത്രമറിയുന്നവർ. ഓരോ എസ്റ്റേറ്റുകളും വിൽക്കുകയും കൈമാറുകയും ചെയ്യുമ്പോൾ പച്ചിലയുടെ വിലപോലുമില്ലാതെ കൈമാറ്റം ചെയ്യപ്പെടുന്ന ജീവിതങ്ങൾ. ആ ജീവിതങ്ങൾക്കുമേൽ ക്യാമറകണ്ണുകൾ ചലിപ്പിക്കുകയായിരുന്നു സുനിൽ മാലൂർ.
മനുഷ്യപക്ഷം എന്ന ഒരൊറ്റ രാഷ്ട്രീയമാണ് ആ ക്യാമറക്കണ്ണിലൂടെ ഒപ്പിയെടുക്കുന്നത്. ജനാധിപത്യക്കാലത്ത് അവഗണിക്കപ്പെട്ടവർ ഉയർത്തുന്ന മൂകമായ മുദ്രാവാക്യം. തേയിലക്കാടുകളുടെ നിശബ്ദതയിൽനിന്നുയരുന്ന ആ ശബ്ദങ്ങൾക്ക് മുഴക്കവും ആഴവുമുണ്ടെന്നതാണ് സിനിമയുടെ രാഷ്ട്രീയവും വിജയവും. എന്നാൽ അവരുടെ ദാരിദ്രവും കഷ്ടതയും അല്ല സിനിമയുടെ ഇതിവൃത്തമെന്ന് സംവിധായകൻ പറയുന്നു. ഊരും പേരുമൊക്കെ അന്യമാണെങ്കിലും ഓരോ തോട്ടംതൊഴിലാളിക്കും കുടുംബമുണ്ട്, ബന്ധുക്കളുണ്ട്. മറ്റാരും അറിയപ്പെടാതെ പോകുന്ന ജീവിതമുണ്ട്. അതിനിടയിലെ വൈകാരിതകൾക്ക് മനുഷ്യനെന്ന ഒരു വിലാസമേയുളളു.. അത് ബന്ധങ്ങളിലൂടെ അടയാളപ്പെടുത്തുന്നതാണ് സിനിമ.
സിനിമയുടെ വെല്ലുവിളികളെ കൂട്ടായ പരിശ്രമത്തിലൂടെ നേരിട്ടാണ് വലസൈ പറവകൾ പൂർത്തിയായത്. സമാന്തര സിനിമകളുടെ രീതിയും ശൈലിയും വലസൈ പറവകൾ കടം കൊണ്ടിട്ടുണ്ട്. എങ്കിലും ‘ലോകം നിർമിച്ചവരോട് ലോകം തെറ്റു ചെയ്തിരിക്കുന്നു’ എന്ന മുഖവുരയിൽ തുടങ്ങുന്ന ചിത്രം പ്രേക്ഷകരേയും സിനിമയേയും ഒന്നായി ലയിപ്പിക്കുമെന്നാണ് സംവിധായകൻ്റെ പക്ഷം.
സിനിമയ്ക്ക് പിന്നാലെ പായാൻ തുടങ്ങിയിട്ട് വർഷങ്ങൾ പലതുകഴിഞ്ഞെന്ന് സുനിൽ മാലൂർ പറയുന്നു. സിനിമയുടെ പിന്നണിയിലാണ് അനുഭവപരിചയം. പല സംവിധായകരുടെയും കൂടെ പ്രവർത്തിച്ചു. നിരവധി ഡോക്യുമെൻ്ററികൾ തയ്യാറാക്കി. ഇതിനിടെ സിനിമയുടെ സാങ്കേതികതയെ സർഗവാസനയിൽ ചേർക്കുന്ന മേമ്പൊടികൾ സ്വായത്തമാക്കി. നിരീക്ഷണപാടവവും എഴുത്തിലെ ശേഷിയും കാഴ്ചപ്പാടുകളും മലയാളത്തിൽ സുനിൽ മാലൂരെന്ന സംവിധായകനെ രൂപപ്പെടുത്തുകയായിരുന്നു. സാഹചര്യങ്ങൾ ഒത്തുവന്നതോടെ രണ്ട് പതിറ്റാണ്ടിലധികം നീണ്ട സ്വന്തം സിനിമയെന്ന സ്വപ്നം വലസൈ പറവകളിലൂടെ യാഥാർത്ഥ്യമാവുകയായിരുന്നു.
സിനിമയുടെ ചേരുവകളെ നന്നായി അറിയാവുന്ന ഒരുപറ്റം കലാകാരൻമാരുടെ പങ്കാളിത്തമാണ് വലസൈ പറവകളുടെ ശക്തി. കലാമൂല്യവും ജനപ്രിയവുമായ സിനിമകളൊരുക്കി ശ്രദ്ധേയനായ മനോജ് കാന പ്രധാന അഭിനേതാവായെത്തുമ്പോൾ തോട്ടം തൊഴിലാളികളും ഫ്രെയിമുകളെ ജീവനുളളതാക്കുന്നു. സംവിധായകൻ്റെ കാഴ്ചപ്പാടുകളെ തിരക്കഥയും സംഭാഷണവുമാക്കി മാറ്റിയത് 2011 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവുകൂടിയായ ഷെറിയാണ്. തമിഴിലെ മികച്ച എഴുത്തുകാരിക്കുളള പുരസ്കാരം നേടിയ അല്ലി ഫാത്തിമയാണ് സിനിമയിലെ തമിഴ് സംഭാഷണങ്ങൾക്ക് പിന്നിൽ. അനിൽ വേങ്ങാടാണ് ക്യാമറ.
സുജ സെൽവാനോസ് , അർജ്ജുൻ എന്നിവരുടേതാണ് കഥ. സിനിമകുശിനി ബാനറിൽ ശുഭാകുമാരി A.N നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നു. ജോഷി പടമാടൻ്റെ സംഗീതത്തിന് രശ്മീ സതീഷ് ശബ്ദം നൽകി. സുനിൽ വില്യമംഗലം ആർട്ടും, ബിജു വൈനോട്ട് എഡിറ്റിംഗും നിർവ്വഹിച്ചു . ബോസ് ബാൻ്റ് കൊടുങ്ങല്ലൂരിലായിരുന്നു സ്റ്റുഡിയോ വർക്കുകൾ.
മണ്ണിനോടും മനസ്സിനോടും ചേർന്നുനിൽക്കുന്ന കഥയും കാഴ്ചയും.. ദേശാടന പക്ഷികളെപ്പോലെ തങ്ങളുടെ ഇടം തേടി അലയുന്ന ഒരുപറ്റം മനുഷ്യരും.. വലസൈ പറവകൾ ഇക്കുറി കേരള രാജ്യാന്തരമേളയിൽ പ്രേക്ഷകരെ വിരുന്നൂട്ടുമെന്ന് പ്രതീക്ഷിക്കാം.