സംസ്ഥാനത്തെ തീയറ്ററുകളിൽ കഴിഞ്ഞ ആറുമാസത്തിനിടെ റിലീസ് ചെയ്ത 76 മലയാള സിനിമകളിൽ എഴുപതും സമ്പൂർണ പരാജയമെന്ന് നിർമാതാക്കളുടെ സംഘടന. ഒ ടി ടിയിൽ നിന്ന് പ്രേക്ഷകരെ തീയറ്ററിലെത്തിക്കാൻ കഴിയുന്ന തരത്തിൽ സിനിമകൾ ഉണ്ടായില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകുമെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.രഞ്ജിത് പറയുന്നു. പ്രതിസന്ധി ചർച്ചചെയ്യാൻ നാളെ കൊച്ചിയിൽ ഫിലിം ചേംബർ വിളിച്ച സംയുക്ത യോഗത്തിന് മുന്നോടിയായാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രതികരണം വന്നിരിക്കുന്നത്.
ഇതരഭാഷയിൽ നിന്നുള്ള ബിഗ് ബജറ്റ് സിനിമകൾ ലാഭം നേടുമ്പോൾ മലയാള സിനിമ കാണാൻ തീയറ്ററുകളിൽ ആളില്ലെന്നതിന്റെ വിവിധ വശങ്ങൾ വിലയിരുത്തുകയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ജൂൺ 30 വരെയുള്ള ആറ് മാസം റിലീസ് ചെയ്ത 76 മലയാള ചിത്രങ്ങളിൽ വിജയിച്ചത് കേവലം 6 സിനിമകൾ മാത്രമാണ്. 50 ശതമാനം നിർമാതാക്കൾക്കും നികത്താനാകാത്ത നഷ്ടമാണ് ഉണ്ടായത്.
ദിവസവേതനക്കാർ ഒഴികെയുള്ളവരെല്ലാം പ്രതിഫലം ഉയർത്തിയെന്നും അമിതമായി പ്രതിഫലം വാങ്ങുന്നവർ സിനിമക്ക് പ്രയോജനമില്ലാത്തവരായി മാറിയാൽ തഴയപ്പെടുമെന്നും നിർമാതാക്കളുടെ സംഘടന മുന്നറിയിപ്പും നൽകുന്നു. 6 മലയാള ചിത്രം മാത്രം തിയറ്ററിൽ വിജയിച്ച 6 മാസ കാലയളവിൽ ഒടിടിയിലേക്ക് പോയ ഭൂരിപക്ഷം സിനിമകളും ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയെന്നത് മറ്റൊരു വസ്തുതയാണ്. ഇതിനിടെ വൈദ്യുതി ഫിക്സഡ് ചാർജിലടക്കമുണ്ടായ വർധന തീയറ്ററുകളെ കൂടുതൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുന്നോട്ടുള്ള കാര്യങ്ങൾ ചർച്ചചെയ്യാനാണ് നാളെ ഫിലിം ചേംബറിന്റെ അധ്യക്ഷതയിൽ സിനിമാസംഘടനകൾ യോഗം ചേരുന്നത്.