ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ‘കാതൽ ദി കോർ’ സിനിമയെയും മമ്മൂട്ടിയെയും പ്രശംസിച്ച് കോൺഗ്രസ് നേതാവ് കെ. എസ്. ശബരിനാഥൻ. തണുത്തുവിറങ്ങലിച്ച ദാമ്പത്യ ജീവിതത്തിലും പരസ്പരമുള്ള ബഹുമാനവും കരുതലും കാതലിനേക്കാൾ നല്ലതായി ചിത്രീകരിക്കുവാൻ കഴിയില്ലെന്ന് പറഞ്ഞ ശബരിനാഥൻ ആത്മവിശ്വാസക്കുറവുള്ള മമ്മൂട്ടിയുടെ കഥാപാത്രങ്ങൾ തനിക്ക് എന്നും ഒരു വിസ്മയമാണെന്നും കൂട്ടിച്ചേർത്തു. സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
‘ജിയോ ബേബിയുടെ കാതൽ എന്ന ചിത്രത്തിലെ ഏറ്റവും മനോഹരമായ രംഗമായി എനിക്ക് തോന്നിയത് കുടുംബകോടതിയിലെ ഒരു സീൻ ആണ്. ഡിവോഴ്സ് കേസ് നടക്കുന്ന സമയം മാത്യുവും (മമ്മൂട്ടി) ഭാര്യ ഓമനയും (ജ്യോതിക) അടുത്തടുത്ത് നിൽക്കുകയാണ്. ഓമനയെ വിസ്തരിക്കാൻ വിളിക്കുമ്പോൾ അവർ ഹാൻഡ്ബാഗ് ഏൽപ്പിക്കുന്നത് മാത്യുവിനാണ്. വിസ്താരം കഴിയുമ്പോൾ മാത്യു ബാഗ് ഓമനയെ ഏൽപ്പിക്കുന്നു. തണുത്തുവിറങ്ങലിച്ച അവരുടെ ദാമ്പത്യത്തിലും അവർക്ക് പരസ്പരമുള്ള ബഹുമാനവും കരുതലും ഇതിലും നല്ലതായി ചിത്രീകരിക്കുവാൻ കഴിയില്ല. ചിത്രത്തിന്റെ അടിത്തറതന്നെ ദാമ്പത്യത്തിലെയും കുടുംബത്തിലെയും സമൂഹത്തിലെയും ഈ പരസ്പരബഹുമാനമാണ്, ഡിഗ്നിറ്റി ആണ്. അത് മാത്യുവും ഓമനയും ചാച്ചനും തങ്കനും മകളും വക്കിലും എല്ലാവരും പരസ്പരം പ്രകടിപ്പിക്കുന്നുണ്ട്. അതിശയോക്തിയില്ലാത്ത, ആർദ്രതയുള്ള ജിയോ ബേബിയുടെ ഈ കാതലിന് മഴവിൽ അഴകാണ്.
പിന്നെ മമ്മൂക്ക- ആത്മവിശ്വാസക്കുറവുള്ള മമ്മൂട്ടി കഥാപാത്രങ്ങൾ എനിക്ക് എന്നും ഒരു വിസ്മയമാണ്. തനിയാവർത്തനവും ഭൂതക്കണ്ണാടിയും ഉണ്ടയും ഇപ്പോൾ കാതലും. മറ്റുള്ള നടിനടന്മാരും സാങ്കേതിക രംഗത്തുള്ളവരും എല്ലാവരും മനോഹരം. ലവ് യു ഓൾ’ എന്നാണ് ശബരിനാഥൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. കുറിപ്പ് ഇതിനോടകം ചർച്ചയാകുകയും ചെയ്തിട്ടുണ്ട്.