സിനിമാതാരവും ടെലിവിഷൻ- മിമിക്രി ആർടിസ്റ്റുമായ കൊല്ലം സുധിയുടെ വിയോഗത്തിൻറെ ഞെട്ടലിലാണ് മലയാളികൾ. ജീവിതത്തിൽ താൻ നീന്തികയ സങ്കടക്കടലുകളെക്കുറിച്ച് മുൻപ് ഒരു ചാനൽ ഷോയിൽ തുറന്നു പറഞ്ഞിരുന്നു. ഒന്നരവയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ആദ്യ ഭാര്യ മറ്റൊരാളുടെ കൂടെ പോയപ്പോൾ എന്തുചെയ്യണമെന്നറിയാതെ പകച്ചു നിന്ന സുധി. പിന്നീട് രേണു വന്നതാണ് സുധിയുടെ ജീവിതത്തെ മാറ്റിമറിച്ചത്.
പതിനാറ് വർഷം മുമ്പായിരുന്നു ആദ്യ വിവാഹം. അത് പ്രണയ വിവാഹമായിരുന്നു. ആ ബന്ധം അധികം നാൾ നീണ്ടുനിന്നില്ല. ഒന്നര വയസ്സുള്ള കുഞ്ഞിനെ എൻറെ കയ്യിൽ തന്നിട്ട് അവൾ മറ്റൊരാൾക്കൊപ്പം പോയി. ഏറെ വേദനിച്ച നാളുകളായിരുന്നു അത്. പിന്നീട് ഞാനും മോനും ഏറെ കഷ്ടപ്പെട്ടാണ് ജീവിതം തിരിച്ചു പിടിച്ചതെന്ന് സുധി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.
ദൈവം എനിക്കിപ്പോൾ സന്തോഷം മാത്രമുള്ള കുടുംബജീവിതം തന്നു. എൻറെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യ രേണവും രണ്ടു മക്കളും ആണ് ഇന്നെൻറെ ലോകം. എൻറെ ഏറ്റവും വലിയ സമ്പാദ്യവും അതുതന്നെ എന്നാണ് സുധി പറഞ്ഞിരുന്നത്.
രേണുവിന് ജീവനാണ് രാഹുലിനെയെന്നും താൻ പ്രസവിച്ചതല്ലെങ്കിലും എൻറെ മൂത്ത മോൻ അവനാണെന്നാണ് എപ്പോഴും രേണു പറയുന്നതെന്നും സുധി പറയുന്നു. എൻറെ ജീവിതത്തിലെ എല്ലാം അറിഞ്ഞ് എനിക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചതാണ് രേണുവെന്നും സുധി ചാനൽ ഷോയിൽ പറഞ്ഞിരുന്നു. കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെ കൂടെ കൂട്ടിയ കുടുംബത്തെ അനാഥമാക്കിയാണ് സുധി ഈ ലോകത്ത് നിന്നും വിടവാങ്ങുന്നത്!