തന്റെ പുസ്തകത്തിന്റെ പേര് കാരണം കുടുക്കിലായിരിക്കുകയാണ് ബോളിവുഡ് താരം കരീന കപൂർ. തന്റെ ഗർഭകാലത്തെ ഓർമ്മക്കുറിപ്പായ ‘കരീന കപൂർ പ്രെഗ്നൻസി ബൈബിൾ’ എന്ന പുസ്തകത്തിൻ്റെ പേരിലെ ബൈബിൾ എന്ന വാക്ക് കാരണം താരത്തിന് നോട്ടീസയച്ചിരിക്കുകയാണ് കോടതി. പുസ്തകത്തിന്റെ പേരിനൊപ്പം ഈ വാക്കുപയോഗിച്ചതിന് മധ്യപ്രദേശ് ഹൈക്കോടതിയാണ് കരീനയ്ക്ക് നോട്ടീസയച്ചത്.
ക്രിസ്റ്റഫർ ആന്റണി എന്ന ജബൽപുർ സ്വദേശിയായ അഭിഭാഷകനാണ് പുസ്തകത്തിന്റെ തലക്കെട്ടിൽ ബൈബിൾ എന്ന വാക്കുപയോഗിച്ചതിനെതിരെ കോടതിയെ സമീപിച്ചത്. പുസ്തകത്തിന്റെ തലക്കെട്ടിൽ ബൈബിൾ എന്ന വാക്കുപയോഗിക്കുന്നത് ക്രിസ്ത്യൻ സമൂഹത്തിൻ്റെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും കരീന കപൂറിന്റെ ഗർഭധാരണത്തെ ബൈബിളുമായി താരതമ്യം ചെയ്യുന്നത് തെറ്റാണെന്നും ഹർജിക്കാരൻ ആരോപിച്ചു. താരത്തിനും പുസ്തകം വിൽക്കുന്നതിനുമെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് അഭിഭാഷകന്റെ ആവശ്യം.
എന്തിനാണ് പുസ്തകത്തിന്റെ തലക്കെട്ടിൽ ബൈബിൾ എന്ന വാക്ക് ഉപയോഗിച്ചതെന്നതിന് മറുപടി നൽകണമെന്നും താരത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ പരാതിയുമായി ആന്റണി ആദ്യം പൊലീസിനെ സമീപിച്ചിരുന്നെങ്കിലും അവർ കേസെടുക്കാൻ തയ്യാറായില്ല. തുടർന്നാണ് ഇയാൾ കീഴ്കോടതിയെ സമീപിച്ചത്. 2021-ലാണ് തന്റെ ഗർഭകാലത്തേക്കുറിച്ച് വിവരിക്കുന്ന പുസ്തകം കരീന എഴുതിയത്.