ഡിഎംകെ എംപി കനിമൊഴിയെ ബസിൽ കയറ്റിയതിന്റെ പേരിൽ ജോലി നഷ്ടമായ കോയമ്പത്തൂരിലെ വനിതാ ഡ്രൈവർക്ക് കാർ സമ്മാനിച്ച് കമൽഹാസൻ. തമിഴ്നാട്ടിലെ ആദ്യ വനിതാ ബസ് ഡ്രൈവറായ ശർമ്മിളയെയും കുടുംബത്തെയും നേരിട്ട് കണ്ടാണ് കമൽഹാസൻ പുതിയ കാർ സമ്മാനിച്ചത്. ശർമ്മിള ഇനി തൊഴിലാളി അല്ലെന്നും റെന്റൽ കാർ ഉടമയാണെന്നും കമൽഹാസൻ പറഞ്ഞു.
കോയമ്പത്തൂരിലെ മലയാളി കുടുംബാംഗമായ ശർമ്മിള പിതാവിന്റെ വഴിയേ ഡ്രൈവിങ് ലൈസൻസ് എടുത്ത് ബസ് ഓടിക്കുകയായിരുന്നു. തമിഴ്നാട്ടിലെ ആദ്യ വനിതാ ബസ് ഡ്രൈവറായതിനാൽ ശർമ്മിളയെ കാണണം എന്ന് കനിമൊഴി എംപി താൽപ്പര്യം പ്രകടിപ്പിക്കുകയും ഫോണിൽ ബന്ധപ്പെട്ട് കോയമ്പത്തൂരിൽ വരുമ്പോൾ വിളിക്കാമെന്ന് പറയുകയും ചെയ്തു. കഴിഞ്ഞയാഴ്ച കനിമൊഴി എംപി കോയമ്പത്തൂരിലെത്തിയപ്പോൾ ശർമ്മിളയെ നേരിൽ കണ്ടു. തുടർന്ന് ഗാന്ധിനഗർ – പീലമേട് റൂട്ടിലോടുന്ന ശർമ്മിളയുടെ ബസിൽ യാത്ര ചെയ്യുകയും ചെയ്തു.
ഇതിനിടെയാണ് വിവാദത്തിന് ഇടയാക്കിയ സംഭവം. ശർമ്മിളയുടെ ബസിലെ കണ്ടക്ടർ പുതിയ വനിതാ ജീവനക്കാരിയായിരുന്നു. ഇവർ കനിമൊഴിയോട് ടിക്കറ്റ് ചോദിച്ചു. ഇക്കാര്യത്തിൽ ശർമ്മിള പിന്നീട് ബസ് മുതലാളിയെ കണ്ടെങ്കിലും അദ്ദേഹം കണ്ടക്ടറുടെ ഭാഗം ന്യായീകരിച്ചു. മാത്രമല്ല പ്രമുഖർ വരുന്ന കാര്യം തന്നെ അറിയിച്ചില്ല എന്ന കുറ്റപ്പെടുത്തലും മുതലാളിയുടെ ഭാഗത്ത് നിന്നുണ്ടായി. തുടർന്ന് ശർമ്മിളയെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു. ഈ പ്രശ്നത്തിൽ പരിഹാരം കാണാൻ ശ്രമിക്കുമെന്ന് കനിമൊഴി പിന്നീട് പ്രതികരിച്ചിരുന്നു.
അതിനിടെയാണ് കമൽഹാസന്റെ പ്രവേശനം. അദ്ദേഹം ശർമ്മിളയെയും കുടുംബത്തെയും കണ്ട് ശർമ്മിളയ്ക്ക് ലക്ഷങ്ങൾ വിലയുള്ള പുതിയ കാർ സമ്മാനമായി നൽകി. കമൽ കൾച്ചറൽ സെന്ററിന്റെ പേരിലാണ് കാർ സമ്മാനിച്ചത്. ഈ കാർ വരുമാന മാർഗമാക്കാൻ ശർമ്മിളയ്ക്ക് സാധിക്കുമെന്നും ശർമ്മിളയെപ്പോലുള്ളവർ വളർന്നുവരേണ്ടതുണ്ടെന്നും കമൽഹാസൻ പറഞ്ഞു. ഇതോടെ നിരവധി പേരാണ് താരത്തിന്റെ നല്ല മനസിനെ അഭിനന്ദിച്ച് എത്തിക്കൊണ്ടിരിക്കുന്നത്.