അണ്ടർ 21 പുരുഷന്മാരുടെ ലോക വോളിബാൾ ചാമ്പ്യൻഷിപ്പിൽ 22 വർഷങ്ങൾക്കുശേഷം ഇന്ത്യ യോഗ്യത നേടി. കാനഡ, പോളണ്ട്, ബൾഗേറിയ, എന്നിവരടങ്ങുന്ന പൂൾ സിയിലാണ് ഇന്ത്യ മത്സരിക്കുക. ഇന്ന് രാവിലെ 11ന് ബഹ്റൈൻ വോളിബാൾ ക്ലബിൽ ഇന്ത്യ പോളണ്ടിനെ നേരിടും. കരുത്തരായ ടീമുകൾക്കൊപ്പമാണ് ഇന്ത്യ ആദ്യ റൗണ്ടിൽ മത്സരിക്കുന്നതെന്നും ഇന്ത്യ രണ്ടാം റൗണ്ടിലേക്ക് മുന്നേറുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യൻ ടീം ചീഫ് കോച്ച് ജി.ഇ. ശ്രീധരൻ പറഞ്ഞു.
അതേസമയം അന്താരാഷ്ട്ര മത്സര വേദികളിലെ പരിചയം ഇന്ത്യൻ വോളിബാളിന്റെ വളർച്ചക്ക് സഹായകരമായിട്ടുണ്ട്. നിരവധി വെല്ലുവിളികൾ നേരിട്ടാണ് ടീം ലോക വോളിബാൾ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയിരിക്കുന്നത്. യോഗ്യത മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഇന്ത്യൻ ടീമിന് കഴിഞ്ഞിട്ടുമുണ്ട്. ഏഷ്യയിൽനിന്ന് ഇന്ത്യയും ഇറാനുമാണ് ചാമ്പ്യൻഷിപ്പിൽ യോഗ്യത നേടിയതെന്നും കോച്ച് പറഞ്ഞു.
അന്താരാഷ്ട്ര തലത്തിൽ പ്രബലരായ ടീമുകൾക്കെതിരെ മികച്ച പ്രകടനം നടത്താൻ ശേഷിയുള്ള ടീമാണ് ഇന്ത്യയുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവീൺ ശർമ, രാജേഷ് കുമാർ എന്നിവരാണ് ഇന്ത്യൻ ടീമിന്റെ മറ്റു പരിശീലകർ. ദുഷ്യന്ത് സിങ്ങാണ് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ.