27ാമത് രാജ്യാന്തര ചലച്ചിത്ര മേള നാളെ വെള്ളിയാഴ്ട മുതൽ ആരംഭിക്കും. വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് റെസിഡൻ്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് ആണ് വിശിഷ്ടാതിഥി. ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് നല്കി മുഖ്യമന്ത്രി ആദരിക്കും.
യാത്രാ നിയന്ത്രണമുള്ളതിനാൽ മേളയില്‍ എത്തിച്ചേരാൻ കഴിയാത്ത മഹ്നാസിനായി ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അതീന റേച്ചല്‍ സംഗാരി അവാര്‍ഡ് ഏറ്റുവാങ്ങും. ഉദ്ഘാടനത്തിനുശേഷം 5 മണിക്ക് പുര്‍ബയന്‍ ചാറ്റര്‍ജിയുടെ സിതാര്‍ സംഗീതക്കച്ചേരി ഉണ്ടായിരിക്കും. അതിനുശേഷം ഉദ്ഘാടനചിത്രമായ ടോറി ആൻ്റ് ലോകിത പ്രദര്‍ശിപ്പിക്കും.
ഡിസംബര്‍ 9 മുതല്‍ 16 വരെ എട്ടു ദിവസം നടക്കുന്ന മേളയില്‍ 70 രാജ്യങ്ങളില്‍ നിന്നായി 186 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര മല്സരവിഭാഗത്തില് 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 സിനിമകളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ 7 സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ 78 സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. 12 സിനിമകളുടെ ലോകത്തിലെ ആദ്യ പ്രദര്‍ശനത്തിനാണ് മേള വേദിയാവുക. 14 തിയേറ്ററുകളിലായാണ് പ്രദര്‍ശനം. 12,000ത്തോളം ഡെലിഗേറ്റുകള്‍ മേളയിൽ പങ്കെടുക്കും. 200ഓളം ചലച്ചിത്രപ്രവര്‍ത്തകര്‍ അതിഥികളായി പങ്കെടുക്കുന്ന മേളയില്‍ 40ഓളം പേര് വിദേശരാജ്യങ്ങളില്‍ നിന്നുവരുന്നവരാണ്.