ഏകദിന ലോകകപ്പിൽ നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ശ്രീലങ്ക. 8 വിക്കറ്റ് ജയമാണ് ശ്രീലങ്ക നേടിയത്. ടൂർണമെന്റിൽ ഇംഗ്ലണ്ടിന്റെ നാലാമത്തെ തോൽവിയാണിത്. ഇംഗ്ലണ്ട് ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം ശ്രീലങ്ക 25.4 ഓവറിൽ മറികടന്നു. ഓപ്പണർ പാത്തും നിസ്സങ്കയും (77*) സദീര സമരവിക്രമയും (65*) ലങ്കയ്ക്കായി അർധ സെഞ്ചുറി നേടുകയും ചെയ്തു. മൂന്ന് മുൻനിര വിക്കറ്റുകൾ വീഴ്ത്തി ഇംഗ്ലണ്ട് ബാറ്റിങ് നിരയെ തകർത്ത ലാഹിരു കുമാരയാണ് കളിയിലെ മികച്ച താരം. ജയത്തോടെ ശ്രീലങ്ക പോയിന്റ് ടേബിളിൽ അഞ്ചാമതേക്ക് ഉയർന്നപ്പോൾ, ഇംഗ്ലണ്ട് ഒൻപതാമതായി തഴയപ്പെട്ടു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് രണ്ടാം ഓവറിൽ ഓപ്പണർ കുശാൽ പെരേരയുടെ (5 പന്തിൽ 4) വിക്കറ്റ് നഷ്ടമായി. പിന്നാലെ 11 റൺസുമായി കുശാൽ മെൻഡിസും പുറത്തായി. രണ്ടു വിക്കറ്റും ഡേവിഡ് വില്ലിയാണ് നേടിയത്. മൂന്നാം വിക്കറ്റിൽ പാത്തും നിസ്സങ്കയുടെയും സമരവിക്രമയുടെയും 137 റൺസിന്റെ അപരാജിത കൂട്ടുകെട്ടിൽ ശ്രീലങ്ക വിജയത്തോടടുത്തു. നിസ്സങ്ക 83 പന്തിൽ 2 സിക്സും 7 ഫോറുമുൾപ്പെടെ 77 റൺസാണ് നേടിയത്. 54 പന്തിൽ 1 സിക്സും 7 ഫോറുമുൾപ്പെടെ 65 റൺസാണ് സമരവിക്രമയുടെ സംഭാവന.
ആദ്യം ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 33.2 ഓവറിൽ 156 റൺസാണ് നേടിയത്. 73 പന്തുകളിൽ നിന്ന് 43 റൺസെടുത്ത ബെൻ സ്റ്റോക്സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ഓപ്പണിങ് വിക്കറ്റിൽ 45 റൺസ് കൂട്ടിച്ചേര്‍ത്ത ശേഷമായിരുന്നു ഇംഗ്ലണ്ട് തകർന്നടിഞ്ഞത്. ജോണി ബെയര്‍സ്റ്റോ 30 റൺസും ഡേവിഡ് മാലന് 28 റൺസും നേടി പുറത്തായി. ബെൻ സ്റ്റോക്സ് പ്രതിരോധിച്ചു നിന്നപ്പോൾ ജോ റൂട്ട് (മൂന്ന്), ക്യാപ്റ്റൻ ജോസ് ബട്ലർ (എട്ട്), ലിയാം ലിവിങ്സ്റ്റൻ (ഒന്ന്) എന്നിവരുടെ വേഗത്തിലുള്ള തോൽവി ഇംഗ്ലണ്ടിന് തിരിച്ചടിയായി.