കൊടുമൺ പോറ്റിയുടെ മന്ത്രികത ഫലിച്ചു, ഇതോടെ ബോക്സോഫീസിൽ താണ്ഡവം തുടരുകയാണ് പോറ്റിയും പരിവാരങ്ങളും. നോട്ടത്തിലും ഭാവത്തിലും നിഗൂഢതയും മാന്ത്രികതയും നിറച്ച കൊടുമൺ പോറ്റി ഇതുവരെ നേടിയത് 31 കോടിയാണ്. ഭ്രമയുഗം റിലീസ് ചെയ്ത് നാല് ദിവസത്തെ കളക്ഷൻ റിപ്പോർട്ടുകളാണ് ഇപ്പോൾ സിനിമാ ലോകത്തെ ചർച്ച വിഷയം. എങ്ങനെ ചർച്ച ചെയ്യാതിരിക്കും, അത്രത്തോളം മികച്ച റിവ്യൂകളാണ് ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്.
കേരളത്തിൽ നിന്ന് മാത്രം ഇതുവരെയുള്ള ലഭിച്ച കലക്ഷൻ 12 കോടിയാണ്. ഇതിൽ അതിശയിക്കാനൊന്നുമില്ല, കാരണം ചിത്രം റിലീസ് ചെയ്ത് ആദ്യ ദിനം കേരളത്തിൽ നിന്ന് ലഭിച്ചത് 3.05 കോടിയായിരുന്നു. കമേഴ്സ്യൽ സിനിമ അല്ലാതിരുന്നിട്ടുകൂടി ഭ്രമയുഗത്തെ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. തമിഴ്നാട്ടിൽ ചുരുക്കം ചില തിയേറ്ററുകളിൽ മാത്രമാണ് ഭ്രമയുഗം റിലീസ് ചെയ്തതെങ്കിലും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. വരും ദിവസങ്ങളിൽ ഇവിടെ നിന്നും രണ്ട് കോടിക്ക് മുകളിൽ കലക്ഷൻ ലഭിക്കുമെന്നാണ് തമിഴ് ട്രേഡ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നത്. ഇതിനുപുറമെ തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം തരംഗമായിക്കഴിഞ്ഞിട്ടുണ്ട്.
രാഹുൽ സദാശിവൻ്റെ മേക്കിങ് മികവിന്റെ മറ്റൊരു അത്ഭുതമാണ് ഭ്രമയുഗമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. കൊടുമൺ പോറ്റിയുടെ പിന്നിലെ നിഗൂഢതയാണ് ചിത്രത്തിന്റെ ഉള്ളടക്കം. പാണനായി എത്തുന്ന അർജുൻ അശോകനും കൊടുമൺ പോറ്റിയുടെ ജോലിക്കാരനായി വരുന്ന സിദ്ധാർഥ് ഭരതനും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെയ്ക്കുന്നതെന്നും അഭിപ്രായങ്ങളുയരുന്നുണ്ട്. ഇവർക്ക് പുറമെ അമാൽഡ ലിസ്, മണികണ്ഠൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. എന്തായാലും ചിത്രം കളക്ഷൻ റെക്കോർഡുകൾ തകർക്കുമെന്ന കാര്യത്തിൽ സംശയമില്ല.