അബ്ദു റഹീമിന്റെ മോചനത്തിനായുള്ള കേരളത്തിന്റെ ശ്രമം സിനിമയാകുന്നു. അബ്ദുൽ റഹീമിന്റെ മോചനത്തിന് പണം കണ്ടെത്താൻ നടത്തിയ യാചകയാത്രയും അബ്ദുൽ റഹീമിന്റെ ജീവിതവും സിനിമ ആക്കുമെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു. സിനിമക്ക് വേണ്ടിയുളള ചർച്ചകൾ നടന്നുവെന്നും സംവിധായകൻ ബ്ലെസിയുമായി ചർച്ച നടത്തിയെന്നും ബോബി ചെമ്മണ്ണൂർ അറിയിച്ചു. സിനിമയിലൂടെ ലാഭം ആഗ്രഹിക്കുന്നില്ലെന്നും ബോബി ചെമ്മണ്ണൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സിനിമയിലൂടെ ലഭിക്കുന്ന ലാഭം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുമെന്നും അദ്ദേഹം അറിയിച്ചു. മലയാളികളുടെ നന്മ ലോകത്തിന് കാണിച്ചു കൊടുക്കാനാണ് സിനിമ നിർമ്മിക്കുന്നതെന്നും ബോബി ചെമ്മണ്ണൂർ വ്യക്തമാക്കി. ജയിൽ ജീവിതത്തിന് ശേഷം നാട്ടിൽ മടങ്ങിയെത്തുന്ന അബ്ദു റഹീമിനെ അദ്ദേഹത്തിന് സമ്മതമാണെങ്കിൽ തന്റെ റോൾസ്റോയ്സിന്റെ ഡ്രൈവറായി നിയമിക്കാമെന്നാണ് ബോബി ചെമ്മണ്ണൂർ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം യെമനിൽ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവർ നിരപരാധി ആണോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും ബോബി ചെമ്മണ്ണൂർ വ്യക്തമാക്കി. അവർ തെറ്റു കാരിയാണോ എന്ന കാര്യം അറിയണം. നിജ സ്ഥിതി അറിഞ്ഞ ശേഷം മറ്റു കാര്യങ്ങൾ തീരുമാനിക്കുമെന്നും ബോബി ചെമ്മണ്ണൂർ വ്യക്തമാക്കി.