ഇന്നത്തെ കാലത്ത് തിയറ്ററിൽ റിലീസ് ആയ ഒരു സിനിമയെ കുറിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ അറിയണമെങ്കിൽ യൂട്യൂബ് നോക്കിയാൽ മതി. യൂട്യൂബ് റിവ്യൂവർമാരുടെ തലങ്ങും വിലങ്ങുമുള്ള റിവ്യൂകൾ കണ്ട് സിനിമ കാണണോ വേണ്ടയോ എന്ന സംശയത്തിലായിരിക്കും പലരും. ചിലരുടെയെല്ലാം റിവ്യൂസ് പല നല്ല സിനിമകളുടെ വിജയത്തെ സാരമായി ബാധിക്കാറുമുണ്ട്. അത്തരത്തിൽ റിലീസ് ചെയ്ത് അരമണിക്കൂറിനുള്ളിൽ തന്നെ ദിലീപും തമന്നയും നായികാനായകൻമാരായി അഭിനയിച്ച ‘ബാന്ദ്ര’ സിനിമയ്ക്കെതിരേ നെഗറ്റീവ് റിവ്യൂ ഇട്ട യൂട്യൂബ് വ്ലോഗർമാർക്ക് പിടി വീണിരിക്കുകയാണിപ്പോൾ. ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ കോടതി പോലീസിനു നിർദേശം നൽകി. പൂന്തുറ പോലീസിനോടാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദേശിച്ചത്.
2023 നവംബർ 10-നാണ് ‘ബാന്ദ്ര’ റിലീസ് ചെയ്തത്. രാവിലെ 11.30-ന് സിനിമ റിലീസ് ചെയ്ത് അരമണിക്കൂറിനുള്ളിൽ തന്നെ യുട്യൂബിൽ വ്ലോഗർമാർ നെഗറ്റീവ് പരാമർശവുമായി എത്തി. മൂന്നുദിവസംകൊണ്ട് 27 ലക്ഷം പ്രേക്ഷകരാണ് ഈ നെഗറ്റീവ് റിവ്യൂസ് കണ്ടത്. സിനിമാ വ്യവസായത്തെ തകർക്കണമെന്ന ഉദ്ദേശ്യത്തോടുകൂടിയാണ് പ്രതികൾ പ്രവർത്തിച്ചതെന്നായിരുന്നു സിനിമാ നിർമാതാവ് വിനായക ഫിലിംസിന്റെ ആരോപണം.
കൂടാതെ, ഇതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും സ്വകാര്യ അന്യായത്തിൽ ആവശ്യപ്പെട്ടിരുന്നു. യൂട്യൂബ് വ്ലോഗർമാരായ അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി വ്ലോഗ്സ്, ഹിജാസ് ടാക്സ്, ഷാൻ മുഹമ്മദ്, അർജുൻ സായികൃഷ്ണ എന്നിവരാണ് കേസിലെ പ്രതികൾ.