ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ചരിത്ര സ്വർണം സ്വന്തമാക്കി ഇന്ത്യ. അശ്വാഭ്യാസം ഡ്രസ്സേജ് വിഭാഗത്തിലാണ് ഇന്ത്യ ഹാങ്ചോവിലെ മൂന്നാം സ്വർണം സ്വന്തമാക്കിയത്. ടീം ഇനത്തിൽ സുദിപ്തി ഹജേല, ദിവ്യാകൃതി സിങ്, ഹൃദയ് വിപുൽ ഛെദ്ദ, അനുഷ് അഗര്‍വല്ല എന്നിവരാണ് അശ്വാഭ്യാസത്തിൽ ചരിത്ര വിജയം നേടിയത്. 41 വർഷത്തിനു ശേഷമാണ് അശ്വാഭ്യാസത്തിൽ ഇന്ത്യ സ്വർണം നേടുന്നത് എന്ന പ്രത്യേകത കൂടിയുണ്ട് ഈ നേട്ടത്തിന്.
അതേസമയം ചൈന വെള്ളിയും ഹോങ് കോങ് വെങ്കലവുമാണ് നേടിയത്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ 14–ാമത്തെ മെഡലാണിത്. ചൊവ്വാഴ്ച സെയ്ലിങ്ങിൽ ഇന്ത്യ വെള്ളി നേടിയിരുന്നു. നേഹ ഠാക്കൂറാണ് ഇന്ത്യയ്ക്കായി ആദ്യ മെഡൽ നേടിയത്. മധ്യപ്രദേശിലെ ദേവാസ് സ്വദേശിനിയായ ഈ 17 വയസ്സുകാരി കഴിഞ്ഞ വർഷം നടന്ന ഏഷ്യന്‍ സെയ്ലിങ് ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടിയിരുന്നു.
പുരുഷൻമാരുടെ വിന്‍ഡ്സർഫർ ആര്‍എസ് എക്സ് വിഭാഗം സെയ്ലിങ്ങിൽ ഈബാദ് അലി ഇന്ത്യയ്ക്ക് വേണ്ടി വെങ്കലം സ്വന്തമാക്കി. കൂടാതെ പുരുഷൻമാരുടെ 100 മീറ്റർ റിലേ നീന്തലിൽ ഇന്ത്യൻ ടീം ഫൈനലിൽ എത്തുകയും ചെയ്തു. മലയാളി താരം സജൻ പ്രകാശ് ഉൾപ്പെട്ട ടീമാണ് നാലാമതായി ഫിനിഷ് ചെയ്തത്. മാത്രമല്ല, പുരുഷൻമാരുടെ സ്ക്വാഷ് ഗ്രൂപ്പ് ഇനത്തിലെ ആദ്യ മത്സരത്തിൽ ഇന്ത്യ സിംഗപ്പൂരിനെ തോൽപിക്കുകയും ചെയ്തിരുന്നു. 3–0നാണ് ഇന്ത്യയുടെ വിജയം. അടുത്ത മത്സരത്തിൽ ഖത്തറിനൊപ്പമാണ് ഇന്ത്യ മത്സരിക്കുക.