ഇംഗ്ലണ്ടിനെതിരായ രാജ്കോട്ട് ടെസ്റ്റില്‍ സര്‍ഫറാസിന്റെ അരങ്ങേറ്റം കണ്ട് സന്തോഷവാനായ പിതാവ് നൗഷാദ് ഖാനും വാർത്തകളിൽ ഇടം നേടി. രാജ്കോട്ടില്‍ അരങ്ങേറ്റ സമയത്ത് മകനെ കെട്ടിപ്പിടിച്ച് കരഞ്ഞതും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കുട്ടിക്കാലം മുതൽക്കേ സര്‍ഫറാസ് ഖാനെ പരിശിലിപ്പിച്ചയാളാണ് നൗഷാദ് ഖാന്.
ഇവരുടെ സന്തോഷത്തിനൊപ്പം ചേരുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്രയും. സര്‍ഫറാസ് ഖാന്റെ പിതാവ് നൗഷാദ് ഖാന് താര് സമ്മാനിക്കുമെന്നാണ് ആനന്ദ് മഹീന്ദ്ര എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചത്. ‘കഠിനാധ്വാനം, ധൈര്യം, ക്ഷമ, ഒരച്ഛന് മകനെ പ്രചോദിപ്പിക്കുന്നതിന് ഇതിനേക്കാള്‍ എന്ത് ഗുണമാണ് വേണ്ടത്. പ്രചോദിപ്പിക്കുന്ന പിതാവിന് താര് സമ്മാനിക്കാന്‍ ഞാൻ ആഗ്രഹിക്കുന്നു. നൗഷാദ് ഖാന് അത് സ്വീകരിക്കുമെങ്കില്‍ എനിക്കത് ബഹുമതിയായിരിക്കും’ എന്നാണ് ആനന്ദ് മഹീന്ദ്രയുടെ കുറിപ്പ്.
അതേസമയം ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനത്തിന് ശേഷവും ദേശീയ ടീമിലേക്ക് വിളി വരാത്തതില്‍ നിരാശനായിരുന്നുവെന്ന് നൗഷാദ് ഖാന് നേരത്തേ പറഞ്ഞിരുന്നു. ആ സ്വപ്നം നടക്കില്ലെന്ന് കരുതുകയും ചെയ്തു. അതിനാലാണ് സര്‍ഫറാസ് ഇന്ത്യന്‍ തൊപ്പിയുമായെത്തിയപ്പോള്‍ വിതുമ്പിയത്’അദ്ദേഹം പറഞ്ഞു