സിനിമാ താരങ്ങളായ രശ്മിക മന്ദാനയ്ക്കും കത്രീന കൈഫിനും കജോളിനും പുറമേ ബോളിവുഡ് താരം ആലിയ ഭട്ടും ഡീപ് ഫെയ്ക്കിൽ കുടുങ്ങി. സമൂഹമാധ്യമ ഇൻഫ്ലുവൻസറായ ഒരു യുവതിയുടെ വിഡിയോയാണ് എഡിറ്റ് ചെയ്ത് ആലിയയുടേതെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. സെലിബ്രിറ്റികളുടെ ഡീപ് ഫെയ്ക് വിഡിയോകൾ നിരന്തരമായി പ്രചരിക്കുന്നത് സർക്കാരിനുൾപ്പെടെ കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.
നടി രശ്മിക മന്ദാനയുടെ ഡീഫ് ഫെയ്ക് വിഡിയോ പുറത്തുവന്നതായിരുന്നു ചർച്ചകൾക്ക് തുടക്കം കുറിച്ചത്. ഇതിനെതിരെ അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ള നിരവധി താരങ്ങൾ രംഗത്തുവന്നതോടെ വിവാദം ചൂടുപിടിച്ചു. ഇതിനു പിന്നാലെയാണ് ടൈഗർ 3 ചിത്രത്തിലെ കത്രീന കൈഫ് അവതരിപ്പിച്ച സംഘടന രംഗത്തിന്റെ ഡീപ് ഫെയ്ക് ചിത്രവും പുറത്തുവന്നത്. പിന്നീട് കജോൾ വസ്ത്രം മാറുന്നതിന്റെയും സാറാ തെൻഡുൽക്കറിന്റെയും ഡീപ് ഫെയ്ക്ക് വീഡിയോകൾ പുറത്തുവന്നതോടെ പ്രതിഷേധം ശക്തമായി.
അതേസമയം ഡീപ് ഫെയ്ക് വിഡിയോകൾ സൃഷ്ടിക്കുകയും പ്രചരിപ്പുക്കുകയും ചെയ്യുന്നവർക്ക് ഒരു ലക്ഷം രൂപ പിഴയും മൂന്നു വർഷം തടവും ലഭിക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. കൂടാതെ ഇത്തരത്തിലുള്ള ഉള്ളടക്കങ്ങൾക്ക് എതിരെ കനത്ത നടപടി കൈക്കൊള്ളുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രഖേറും നേരത്തേ അറിയിച്ചിരുന്നു.