ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘മലൈക്കോട്ടൈ വാലിബൻ’ എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പനുള്ള അനുഭവങ്ങൾ പങ്കുവെച്ച് നടൻ ഹരീഷ് പേരടി. ‘അയാൾ ഒരേ സമയം മനുഷ്യനും കഥാപാത്രവുമായിരിക്കും. അനാവശ്യ ഉപദേശങ്ങളില്ല, അനുഭവങ്ങളുടെ വീമ്പിളക്കമില്ല, വലിയ പാഠങ്ങൾ പഠിപ്പിച്ച് ഗുരുദക്ഷിണ വാങ്ങാതെ പിരിഞ്ഞുപോയ ഗുരുവാണ് മോഹൻലാൽ’ എന്ന് തുടങ്ങുന്ന കുറിപ്പാണ് ഹരീഷ് സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവെച്ചത്.
“മനോഹര മുഹൂർത്തങ്ങളാണ്, അയാൾ ഒരേ സമയം മനുഷ്യനും കഥാപാത്രവുമായിരിക്കും. അനാവശ്യ ഉപദേശങ്ങളില്ല. അനുഭവങ്ങളുടെ വീമ്പിളക്കമില്ല. ഇങ്ങിനെപോയാൽ അങ്ങിനെയെത്തും എന്ന കൃത്രിമമായ മാർഗനിർദേശങ്ങളില്ല. ഞങ്ങളുടെ കാലമായിരുന്നു കാലം എന്ന പൊങ്ങച്ചമില്ല. പകരം എന്നെക്കാൾ വലിയവർ നിങ്ങളാണെന്ന് നമ്മെ ബോധ്യപ്പെടുത്താൻ ശ്രമിച്ച് നമ്മളിൽ വലിയ ആത്മവിശ്വാസം സൃഷ്ടിക്കും. പിന്നെ നമ്മുടെ മുന്നോട്ടുള്ള ചലനവും വേഗതയും താളവും ആദ്യം സന്തോഷത്തോടെ ആസ്വദിക്കുന്ന മനുഷ്യനായി അയാൾ മാറും. നമ്മളിൽ നിന്ന് അകന്ന് പോയതിനുശേഷം മാത്രം നമ്മൾ അറിയും. നമ്മെ ഒരുപാട് വലിയ പാഠങ്ങൾ പഠിപ്പിച്ച് ഗുരുദക്ഷിണ വാങ്ങാതെ പിരിഞ്ഞുപോയ ഗുരുവായിരുന്നു അയാൾ എന്ന്… മോഹൻലാൽ സാർ… പ്രിയപ്പെട്ട ലാലേട്ടൻ” എന്നാണ് ഹരീഷ് പേരടി കുറിച്ചത്.
ഹരീഷ് പേരടിയുടെ വാക്കുകൾ സോഷ്യൽമീഡിയയിൽ ഇപ്പോൾ തരംഗമായി മാറിയിരിക്കുകയാണ്. സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിൽ എപ്പോഴും തന്റേതായ അഭിപ്രായങ്ങൾ തുറന്നുപറയുന്ന ഹരീഷിന്റെ എല്ലാ പോസ്റ്റുകൾക്കും ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജനുവരി 25-നാണ് ‘മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിലെത്തുന്നത്. ഹരീഷിന് പുറമെ മറാഠി നടി സൊണാലി കുൽക്കർണി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വർമ, സുചിത്ര നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.