ജീവന്റെ ജീവനായ കുടുംബത്തെ ജന്മനാട്ടിലാക്കി ജീവിതം കെട്ടിപ്പടുക്കാൻ മണലാരണ്യത്തിലേക്ക് വണ്ടി കയറുന്നവരാണ് പ്രവാസികൾ. ഗൾഫിലെത്തുമ്പോൾ പലപ്പോഴും പലരും പറ്റിക്കപ്പെടാറുമുണ്ട്. അത്തരത്തിൽ ചതിയിൽ അകപ്പെടുന്നവർക്ക് ദുരിതജീവിതം നയിക്കേണ്ടി വരാറുമുണ്ട്. വർഷങ്ങൾക്ക് മുൻപ് സൗദി അറേബ്യയിൽ ജോലി തേടിയെത്തിയ നജീബ് എന്ന മലയാളി പ്രവാസിയുടെ യാതനകൾ നിറഞ്ഞ ജീവിതം ‘ആടുജീവിതം’ എന്ന നോവലിലൂടെ ബെന്യാമിൻ ലോകത്തിന് മുന്നിൽ എത്തിച്ചിരുന്നു. ആ യഥാർത്ഥ ജീവിതം മാർച്ച് 28 ന് വെള്ളിത്തിരയിൽ എത്തുകയാണ്. ആടുകളും ഒട്ടകങ്ങളും ഒപ്പം യാതനകൾ തിന്നു തീർന്ന നജീബിന്റെ ‘ആടുജീവിതവും’.
പൃഥിരാജ് – ബ്ലെസ്സി ടീമിൻ്റെ ബിഗ് ബജറ്റ് ചിത്രം യുഎഇയിലും റിലീസ് ചെയ്തേക്കും. ചിത്രത്തിന് യുഎഇ സെൻസർ ബോർഡിൻ്റെ പ്രദർശനാനുമതി ലഭിച്ചിട്ടുണ്ട്. പിന്നാലെ യുഎഇയിലെ വിവിധ തീയേറ്ററുകളിൽ ചിത്രത്തിൻ്റെ ബുക്കിംഗും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. എന്നാൽ ജിസിസിയിലെ മറ്റു രാജ്യങ്ങളിലൊന്നും ഇതുവരെ ആടുജീവിതത്തിന് സെൻസറിംഗ് ക്ലിയർ ചെയ്യാൻ സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ യുഎഇയിൽ മാത്രമായിരിക്കും നിലവിലെ സാഹചര്യത്തിൽ ചിത്രം റിലീസാവുക എന്നാണ് സൂചന. ഇക്കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.
യൂറോപ്പിലെ 19 രാജ്യങ്ങളിൽ ചിത്രം ചിത്രം റിലീസ് ചെയ്യുന്നുണ്ട്. നോർത്ത് അമേരിക്കയിലും ഓസ്ട്രേലിയയിലും ഇതിനോടകം ചിത്രത്തിൻ്റെ റിലീസ് ചാർട്ട് ചെയ്തു കഴിഞ്ഞു. യുകെയിൽ 120-ലേറെ സ്ഥലങ്ങളിൽ ആടുജീവിതം കാണാൻ അവസരം ലഭിക്കും. അയർലൻഡിൽ മുപ്പതിലേറെ തിയറ്ററുകളിൽ ചിത്രം റിലീസാവുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ ഒരു മലയാള ചിത്രത്തിന് കിട്ടുന്ന ഏറ്റവും വലിയ ഓപ്പണിംഗായിരിക്കും ഇത്. വർഷങ്ങൾക്ക് മുൻപേ അക്ഷരങ്ങളിലൂടെ നജീബിന്റെ യഥാർത്ഥ ജീവിതം വായിച്ചു തീർത്ത പ്രേക്ഷകർക്കിടയിൽ വെള്ളിത്തരയിലെ ആടുജീവിതം നീതി പുലർത്തുമോ എന്ന് കണ്ടറിയാം.