46 ആമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു. അറിയിപ്പ്, ന്നാ താന്‍ കേസ് കൊട്, പകലും പാതിരാവും എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബന് മികച്ച നടനായി. ദര്‍ശന രാജേന്ദ്രനാണ് മികച്ച നടി. ജയ ജയ ജയ ഹേ, പുരുഷപ്രേതം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ദർശന പുരസ്കാരം സ്വന്തമാക്കിയത്.
രാജീവ് നാഥ് സംവിധാനം ചെയ്ത ‘ഹെഡ്മാസ്റ്റര്’, ശ്രുതി ശരണ്യം സംവിധാനം ചെയ്ത ‘ബി 32 മുതല്‍ 44 വരെ’ എന്നിവ മികച്ച ചിത്രങ്ങളായി തിരഞ്ഞെടുത്തു. ശ്രീലാല്‍ ദേവരാജ്, പ്രേമ പി. തെക്കേക്ക് എന്നിവര്‍ ചേർന്നാണ് ‘ഹെഡ്മാസ്റ്റർ’ നിര്‍മിച്ചിരിക്കുന്നത്. അതേസമയം ‘അറിയിപ്പ്’ എന്ന സിനിമയ്ക്ക് മഹേഷ് നാരായണനെ മികച്ച സംവിധായകനായും തെരഞ്ഞെടുത്തു.
അതേസമയം സമഗ്രസംഭാവനകൾ മാനിച്ച് നല്കുന്ന ചലച്ചിത്രരത്നം പുരസ്കാരം മുതിര്‍ന്ന സംവിധായകനും തിരക്കഥാകൃത്തുമായ കെ പി കുമാരന് നല്‍കും. നടൻ കമല്ഹാസന് ആണ് ക്രിട്ടിക്സ് റൂബി ജൂബിലി അവാര്‍ഡ് നൽകുക. വിനീത്, ശോഭന, വിജയരാഘവന്, തിരക്കഥാകൃത്ത് ഗായത്രി അശോകന്, മോഹന്‍ ഡി. കുറിച്ചി എന്നിവരെ ചലച്ചിത്ര പ്രതിഭാപുരസ്കാരം നല്‍കിയും ആദരിക്കും.