മലയാളത്തിന് അഭിമാനമായി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018, എവരി വൺ ഈസ് എ ഹീറോ’. ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായി ചിത്രത്തെ തെരഞ്ഞെടുത്തു. ഗിരിഷ് കാസറവള്ളിയാണ് ഈ അഭിമാന വാർത്ത പങ്കുവച്ചത്. 1997 ഇൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ‘ഗുരു’വാണ് ഓസ്കർ എൻട്രി ലഭിച്ച ആദ്യ മലയാള ചിത്രം. അതിന് ശേഷം 2019 ഇൽ പുറത്തിറങ്ങിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജെല്ലക്കെട്ട്’ ആണ് ഓസ്കർ എന്ട്രി ലഭിച്ച മറ്റൊരു മലയാള ചിത്രം.
കാലാവസ്ഥ വ്യതിയാനം ചർച്ച ചെയ്യുന്ന വിഷയമായത് കൊണ്ടാണ് ഈ സിനിമ തിരഞ്ഞെടുക്കാൻ പ്രധാന കാരണമെന്ന് ജൂറി അംഗമായ ഗിരിഷ് കാസറവള്ളി പറഞ്ഞു. കാലാവസ്ഥ വ്യതിയാനം തുടങ്ങി ലോകം നേരിടുന്ന പ്രശ്നങ്ങളെ സിനിമയിലൂടെ ഇന്ത്യയ്ക്കു മുന്നോട്ട് വയ്ക്കാൻ സാധിക്കുന്ന ഏറ്റവും വലിയ ഉദാഹരണമാണ് ‘2018’ സിനിമയെന്നും ജൂറി രേഖപ്പെടുത്തി. കേരള സ്റ്റോറി, മാമന്നൻ, വിടുതലൈ, ഗദ്ദർ 2, റോക്കി ഓർ റാണി കി പ്രേം കഹാനി, ബലഗം, മിസിസ് ചാറ്റർജി വേഴ്സസ് നോർവെ, 1947, മ്യൂസിക് സ്കൂൾ തുടങ്ങിയ സിനിമകളാണ് ഇന്ത്യയുടെ ഓസ്കർ എൻട്രിക്കായി മത്സരിച്ചത്.
2018ൽ കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ഒരുക്കിയ ചിത്രമാണ് ‘2018’. സിനിമ നൂറ് കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ്അലി, ഇന്ദ്രൻസ്, ലാൽ, നരേൻ, ലാൽ,വിനീത് ശ്രീനിവാസൻ, സുധീഷ്, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, അപർണ്ണ ബാലമുരളി, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി, തൻവി റാം, ഗൗതമി നായർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സി.കെ. പത്മകുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.