യുഎഇയിൽ തൊഴിലുടമയുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ജീവനക്കാർക്ക് ഒരു മില്യൺ ദിർഹം വരെ പിഴയും തടവും ലഭിക്കുമെന്ന് മുന്നറിയിപ്പ്. തൊഴിൽ കരാർ പൂർത്തിയാകുന്നതോടെ ജീവനക്കാർ ജോലി അവസാനത്തിൽ രഹസ്യ വിവരങ്ങൾ തിരികെ നൽകണമെന്ന് തൊഴിൽ കരാറിൽ വ്യവസ്ഥചെയ്യണമെന്നും നിയമവിദഗ്ധർ തൊഴിലുടമകളെ ഉപദേശിക്കുന്നു.
നാശനഷ്ടത്തിനോ ലാഭനഷ്ടത്തിനോ കാരണമാകുന്ന തൊഴിലുടമയുടെ രഹസ്യ വിവരങ്ങൾ വെളിപ്പെടുത്തുകയോ അല്ലെങ്കിൽ അതിൽ നിന്ന് ജീവനക്കാരന് വ്യക്തിഗത ആനുകൂല്യങ്ങൾ ലഭിക്കുകയോ ചെയ്താൽ യുഎഇയിലെ ജീവനക്കാരെ മുൻകൂർ അറിയിപ്പ് കൂടാതെ ഉടൻ പിരിച്ചുവിടാൻ കഴിയുമെന്നും നിയമവിദഗ്ദ്ധർ സൂചിപ്പിച്ചു.
ഐടി സംവിധാനങ്ങൾ വഴി ജോലിസ്ഥലത്തെ രഹസ്യങ്ങൾ വെളിപ്പെടുത്തുകയാൽ ഗുരുതര കുറ്റകൃത്യമായി കണക്കാക്കും. ആറ് മാസത്തെ തടവിന് പുറമെ 1 മില്യൺ ദിർഹം വരെ പിഴയും ഈടാക്കും. തൊഴിലുടമയുടെ ഒറിജിനലോ പകർത്തിയതോ ആയ രേഖകളോ വിവരങ്ങളോ ജീവനക്കാർ സ്വകാര്യമായി
സൂക്ഷിക്കുന്നതിനും വിലക്കുണ്ട്.