യുഎഇയില്‍ വിവിധ കേസുകളില്‍പ്പെട്ട് തടവുശിക്ഷയനുഭവിക്കുന്ന 1,025 പേരെ മോചിപ്പിക്കാന്‍ തീരുമാനം. റമദാന് മുന്നോടിയായാണ് പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാൻ്റെ പ്രഖ്യാപനം വന്നിരിക്കുന്നത്. ഇതോടെ മലയാളികള്‍ അടക്കമുള്ള തടവുകാർക്ക് മോചനം ലഭിക്കും.
റമദാനിലെ മാനുഷിക പരിഗണന നല്‍കിയുള്ള സംരംഭങ്ങളുടെ ഭാഗമായാണ് പ്രസിഡൻ്റിൻ്റെ നടപടി. ശിക്ഷ വിധിക്കപ്പെട്ടവര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനും കുടുംബത്തിൻ്റെ ദുരിതത്തിന് അയവുവരുത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ തെറ്റുകള്‍ പൊറുക്കുന്നതിൻ്റെ മാഹാത്മ്യം ഉയര്‍ത്തിപ്പിടിക്കാനും യുഎഇ ഭരണകൂടം തടവുകാരെ മോചിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നു.
റമദാൻ മാസത്തിന് മുന്നോടിയായി ശിക്ഷിക്കപ്പെട്ടവര്‍ക്ക് കുടുംബവുമായി ഒന്നുചേരാനും ശരിയായ ദിശയിൽ സാമൂഹികവും തൊഴില്‍പരവുമായ ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള അവസരമാകും മോചനമെന്നാണ് ഭരണകൂടം പ്രതീക്ഷിക്കുന്നത്.