ജോലിസ്ഥലത്തെ ലിംഗ അസമത്വം പരിഹരിക്കുന്നതിനുള്ള ഫോറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ ബന്ദർ അൽ-സജ്ജൻ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു. നാഷണൽ ഒബ്സർവേറ്ററി ഓഫ് ജെൻഡർ ബാലൻസ് ഇൻഡിക്കേറ്റേഴ്സ് പ്രോജക്ട് എന്ന പേരിലാണ് റിയാദിൽ മൂന്ന് ദിവസത്തെ ഫോറം സംഘടിപ്പിച്ചത്.
ഫെബ്രുവരി 26ന് ആരംഭിച്ച ശിൽപശാലകളിൽ ബഹ്റൈൻ, ഓസ്ട്രേലിയ, സ്പെയിൻ, മെക്സിക്കോ, യുഎഇ, മൊറോക്കോ, ജോർദാൻ, കസാക്കിസ്ഥാൻ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 150-ലധികം ആളുകളും പ്രതിനിധികളാണ് പങ്കെടുക്കുന്നത്.വിവിധ വിഷയങ്ങളിലെ വിദഗ്ധരും പ്രാദേശിക, അന്തർദേശീയ സംഘടനാ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.
യുഎൻ, ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ്, ഇസ്ലാമിക് വേൾഡ് എജ്യുക്കേഷണൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ, നാഷണൽ കൗൺസിൽ ഫോർ വിമൻ ഇൻ ദി റിപ്പബ്ലിക് ഓഫ് ഈജിപ്ത്, ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ, യൂണിയൻ ഫോർ ദി മെഡിറ്ററേനിയൻ, യൂറോപ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്വാലിറ്റി തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളും ചടങ്ങിലുണ്ട്.
പ്രാദേശിക-അന്തർദേശീയ തലങ്ങളിൽ വിജയകരമായ അനുഭവങ്ങളും സമ്പ്രദായങ്ങളും അവതരിപ്പിക്കുന്നതിലൂടെ ദേശീയ ലിംഗസമത്വ ശ്രമങ്ങളെ സമ്പന്നമാക്കുന്നതിന് ഫോറം അവസരമൊരുക്കുമെന്നാണ് വിലയിരുത്തൽ. രാജ്യത്തിലെ തൊഴിൽ സാഹചര്യങ്ങൾക്ക് അനുയോജ്യമായ ഏറ്റവും പ്രമുഖമായ അന്താരാഷ്ട്ര സൂചകങ്ങൾ സംബന്ധിച്ചു ചർച്ചകൾ നടന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള രാജ്യത്തിന്റെ വിഷൻ 2030 ലക്ഷ്യത്തിന്റെ വിപുലീകരണമായാണ് ലിംഗസമത്വവുമായി ബന്ധപ്പെട്ടവ ചർച്ച നടന്നത്.
ജോലിസ്ഥലത്ത് തുല്യ അവസരങ്ങൾക്കായുള്ള ശബ്ദമായി സൃഷ്ടിച്ച ഒരു അഡ്മിനിസ്ട്രേറ്റീവ് യൂണിറ്റായ ജെൻഡർ ബാലൻസ് സെന്ററാണ് പരിപാടിയുടെ ആതിഥേയർ. കൺസൾട്ടേഷനുകളും പരിശീലന പരിപാടികളും ഉൾപ്പടെ ലിംഗ വ്യത്യാസം ഇല്ലാതാക്കാനും വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കാനും ലക്ഷ്യമിടുന്നതാണ് പദ്ധതികൾ.ലിംഗപരമായ അസമത്വം നിർണ്ണയിക്കുന്നതിനും തടസ്സങ്ങൾ ഉയർത്തിക്കാട്ടുന്നതിനും ഭാവി പ്രോജക്റ്റുകൾക്കായി പുതിയ പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിനും സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റ ഉപയോഗിക്കാൻ പങ്കെടുക്കുന്നവരെ ഫോറം സഹായിക്കും.