സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും മദ്യത്തിനും സെസ് ഏര്‍പ്പെടുത്തി ഞെട്ടിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാൽ ബജറ്റ് അവതരിപ്പിച്ചു. വാഹനം, വൈദ്യുതി, വീടുകള്‍ തുടങ്ങിയവയ്ക്ക് നികുതി കൂട്ടിയതും ഭൂമിയുടെ ന്യായവില വര്ധിച്ചതുമെല്ലാംസാധാരണക്കാര്ക്ക് ഇരുട്ടടിയായി.
സ്വകാര്യ ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങളുടെ വില വർധിപ്പിക്കാൻ സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം വന്നു. രണ്ടു ലക്ഷം രൂപ വരെയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് രണ്ട് ശതമാനം വർധനയുണ്ടാകും. കോൺട്രാക്റ്റ് ക്യാരേജ് സ്റ്റേറ്റ്, ക്യാരേജ് വാഹനങ്ങളുടെ നികുതിയിൽ 10 ശതമാനം കുറവ് വരുത്തി. പുതിയതായി വാങ്ങുന്ന ഇലക്ട്രിക് മോട്ടോർ ക്യാബ്, ഇലക്ട്രിക് ടൂറിസ്റ്റ് മോട്ടോർ ക്യാബ് എന്നിവയ്ക്ക് നിലവിൽ 6 ശതമാനം മുതൽ 20 ശതമാനം വരെയാണ് ഒറ്റത്തവണ നികുതി. ഇത് വാഹന വിലയുടെ 5 ശതമാനമായി കുറച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കെട്ടിട നികുതിയും പരിഷ്കരിച്ചു. ഒരു വ്യക്തിയുടെ ഉടമസ്ഥതയിൽ ഒന്നിലധികം വീടുകൾ ഉണ്ടെങ്കിൽ പ്രത്യേക നികുതി ഏർപ്പെടുത്തും. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾക്ക് പ്രത്യേക നികുതിയുണ്ടാകും. ഭൂമിയുടെ ന്യായവില 20 ശതമാനം വർധിപ്പിച്ചു.
കേരള ബജറ്റ് ഒറ്റ നോട്ടത്തിൽ
1,35,419 കോടി റവന്യൂ വരുമാനവും 1,76089 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണിത്.
റവന്യൂ കമ്മി 23,942 കോടി രൂപ.
ധനകമ്മി 39,662 കോടി രൂപ.
ശമ്പളത്തിന് 40,051 കോടി രൂപയും പെന്ഷന് 28,240 കോടി രൂപയും സബ്സിഡിയ്ക്ക് 2190 കോടി രൂപയും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 14,149 കോടി.
കുടുംബശ്രീയ്ക്ക് 260 കോടി രൂപ.
സാമൂഹ്യ സുരക്ഷാ പെന്ഷന് 9764 കോടി രൂപ.
ലൈഫ് മിഷന് പദ്ധതിയുടെ ഭാഗമായി 71,861 വീടുകളും 30 ഭവന സമുച്ചയങ്ങളും നിര്‍മ്മിക്കാൻ 1436 കോടി രൂപ.
കേരളത്തില്‍ ആഭ്യന്തരോല്പ്പാദനത്തിന് മേക്ക് ഇന്‍ കേരള പദ്ധതി.
വിലക്കയറ്റം നിയന്ത്രിക്കാൻ 2000 കോടി രൂപ.
റബര്‍ വിലയിടിവ് തടയുന്നതിന് 600 കോടി.
തേങ്ങയുടെ സംഭരണ വില 34 രൂപയായി ഉയര്‍ത്തി.
കയര്‍ ഉല്‍പ്പന്നങ്ങളുടെ വിലസ്ഥിരത ഫണ്ടിനായി 38 കോടി രൂപ.
കശുവണ്ടി മേഖല പുനരുജ്ജീവന പാക്കേജ് 30 കോടി.
കാഷ്യൂ ബോര്‍ഡിന് റിവോള്‍വിങ് ഫണ്ടിനായി 43.55 കോടി.
അതിദാരിദ്ര്യ ലഘൂകരണത്തിന് ഗ്യാപ് ഫണ്ട് 50 കോടി.
എല്ലാവര്ക്കും നേത്രാരോഗ്യത്തിന് നേര്‍കാഴ്ച പദ്ധതി.
മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാൻ 50.85 കോടി.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാനവിഹിതമായി 230 കോടി.
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ 65 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കും.
ഗള്‍ഫ് മലയാളികളുടെ ഉയര്‍ന്ന വിമാനക്കൂലി പ്രശ്നം പരിഹരിക്കാന്‍ 15 കോടിയുടെ കോർപസ് ഫണ്ട്.
ഇടുക്കി, വയനാട്, കാസര്‍ഗോഡ് വികസന പാക്കേജ് 75 കോടി രൂപ വീതം.
പുതിയ വൈദ്യുതി സബ്സ്റ്റേഷനുകള്‍, ലൈനുകള്‍ എന്നിവ നിര്‍മ്മിക്കാൻ 300 കോടി.
കൊച്ചി -പാലക്കാട് വ്യാവസായിക ഇടനാഴി ഒന്നാം ഘട്ടമായി 10000 കോടി രൂപയുടെ നിക്ഷേപം – 5 വര്‍ഷത്തിനുള്ളില്‍ 1 ലക്ഷം പേര്‍ക്ക് തൊഴില്‍.
കെ-ഫോണിന് 100 കോടി രൂപ, സൗജന്യ ഗാര്‍ഹിക ഇന്റര്‍നെറ്റ് കണക്ഷന് 2 കോടി രൂപ.
കേരള സ്പേസ് പാര്ക്കിന് 71.84 കോടി.
സ്റ്റാര്‍ട്ട് അപ്പ് മിഷന് 90.52 കോടി.
അഴീക്കല്‍, ബേപ്പൂര്‍, കൊല്ലം, വിഴിഞ്ഞം, പൊന്നാനി തുറമുഖങ്ങളില്‍ ഷിപ്പിംഗ് അടിസ്ഥാന സൗകര്യവികസനത്തിന് – 40.5 കോടി.
അഴീക്കലില്‍ 3698 കോടി രൂപ ചെലവില്‍ ഗ്രീന്‍ ഫീല്‍ഡ് ഇന്റര്‍നാഷനല്‍ പോര്‍ട്ട്.
765.44 കോടി രൂപ ചെലവ് വരുന്ന പുനലൂര്‍ – പൊന്‍കുന്നം റോഡിന്റെ നിലവാരം ഉയര്‍ത്തുന്ന പ്രവൃത്തികള്‍ ഇ.പി.സി മോഡിലേക്ക്.
കെഎസ്ആര്‍ടിസിയ്ക്ക് പ്ലാന്‍ വിഹിതം ഉള്‍പ്പടെ 1031 കോടി.
വിനോദസഞ്ചാര മേഖലയ്ക്ക് 362.15 കോടി.
10 കോടി രൂപ ചെലവില്‍ കാപ്പാട് ചരിത്ര മ്യൂസിയം.
ആര്‍സിസിയെ സംസ്ഥാന കാന്‍സര്‍ സെൻ്ററാക്കും.
തലശേരി ബ്രണ്ണന്‍ കോളേജില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ അക്കാഡമിക് കോംപ്ലക്സ്.
യുവകലാകാരന്മാര്ക്കുള്ള വജ്രജൂബിലി ഫെലോഷിപ്പ് 13 കോടി.
ജില്ലകളില്‍ പൈതൃക മ്യൂസിയം സ്ഥാപിക്കാൻ 5.5 കോടി.
കൊല്ലം പീരങ്കി മൈതാനത്ത് ‘കല്ലുമാല സമര സ്ക്വയര്‍’ സ്ഥാപിക്കാൻ 5 കോടി രൂപ.
സംസ്ഥാനത്തെ സിനിമാ തീയറ്ററുകളെ ബന്ധിപ്പിക്കുന്ന മൊബൈല്‍ ആപ്പ് വികസിപ്പിക്കും.
പേവിഷത്തിനെതിരെ തദ്ദേശീയ വാക്സിന് വികസിപ്പിക്കും.
സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളോടും ചേര്‍ന്ന് നഴ്സിങ് കോളജുകള്‍ ആരംഭിക്കും.
തോട്ടം തൊഴിലാളികളുടെ ദുരിതാശ്വാസ നിധി 1.10 കോടി രൂപ.
തോട്ടം തൊഴിലാളികളുടെ ലയങ്ങളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് 10 കോടി രൂപ.
പരമ്പരാഗത തൊഴില്‍ മേഖലകളിലെ തൊഴിലാളികള്‍ക്ക് 1250 രൂപ നിരക്കില്‍ ധനസഹായം നല്കാൻ 90 കോടി.
വയോജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള സായംപ്രഭ പദ്ധതിക്ക് 6.8 കോടി രൂപ വയോമിത്രം പദ്ധതിയ്ക്ക് 27.5 കോടി.
സര്‍ക്കാര്‍ ഓഫീസുകള്‍ ഭിന്നശേഷി സൗഹൃദമാക്കുന്ന ബാരിയര്‍ ഫ്രീ കേരള പദ്ധതിക്ക് 9 കോടി രൂപ.
മെന്‍സ്ട്രല്‍ കപ്പിൻ്റെ ഉപയോഗം പ്രചരിപ്പിക്കുന്നതിന് 10 കോടി രൂപ.
അങ്കണവാടി കുട്ടികള്‍ക്ക് ആഴ്ചയില്‍ 2 ദിവസം മുട്ടയും പാലും നല്‍കുന്നതിന് 63.5 കോടി രൂപ.
സര്‍ക്കാര്‍ ജീവനക്കാരുടെ സർവീസും ശമ്പളവും കൈകാര്യം ചെയ്യുന്ന സ്പാര്‍ക്ക് സോഫ്റ്റ്വെയറിന് പുതിയ വെര്ഷന്.
സംസ്ഥാന സര്‍ക്കാരിൻ്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് കെഎഫ്സി ബാങ്കുകളും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുമായും ചേര്‍ന്ന് ഒരു കണ്‍സോര്‍ഷ്യം രൂപീകരിക്കും. ഒരു പദ്ധതിയ്ക്ക് 250 കോടി എന്ന കണക്കില്‍ 2000 കോടി രൂപ കെഎഫ്സി വഴി നല്‍കും.
വ്യാവസായിക ഭൂമി വാങ്ങാൻ 100% ധനസഹായം കെഎഫ്സി വഴി നല്‍കും.
മത്സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധന ബോട്ട് വാങ്ങാൻ ബോട്ട് ഒന്നിന് 70 ലക്ഷം രൂപ വരെ 5% വാര്‍ഷിക പലിശ നിരക്കില്‍ കെഎഫ്സി വഴി വായ്പ.
മിഷന് 1000: 1000 സംരംഭങ്ങള്‍ക്ക് 4 വര്‍ഷം കൊണ്ട് 1,00,000 കോടി രൂപ വിറ്റുവരവ് കൈവരിക്കാൻ സ്കെയില്‍ അപ്പ് പാക്കേജ്.
തിരുവനന്തപുരത്തും കൊച്ചിയിലും ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബുകള്‍ സ്ഥാപിക്കാൻ 2 വര്‍ഷത്തിനുള്ളില്‍ 200 കോടി രൂപ.
ലോകത്തെ മികച്ച 200 സര്‍വ്വകലാശാലകളില്‍ ഹ്രസ്വകാല ഗവേഷണ അസൈന്മെൻ്റുകള് നേടുന്ന 100 ഗവേഷകര്‍ക്ക് സ്കോളര്‍ഷിപ്പുകള്‍.
മാനനഷ്ടം, സിവില്‍ നിയമലംഘനം എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ക്കുള്ള കോടതി ഫീസ് ക്ലെയിം തുകയുടെ 1% ആയി നിജപ്പെടുത്തും.