അട്ടപ്പാടിയിലെ ആദിവാസി യുവതികളുടെ ഇരുളാ നൃത്തത്തിന് അകമ്പടിയായി കണ്ണൂരിൻ്റെ ശിങ്കാരിമേളവും പെൺകരുത്തിൻ്റെ താളവുമായി റിപ്പബ്ലിക് ദിന പരേഡിൽ ഹൃദയം കീഴടക്കി കേരളത്തിൻ്റെ ടാബ്ലോ കർത്തവ്യ പഥിൽ അവതരിപ്പിച്ചു. സ്ത്രീ ശാക്തീകരണത്തിന് സഹായിച്ച ഗോത്ര പാരമ്പര്യം എന്ന ആശയം മുൻനിർത്തി 24 സ്ത്രീകളുമായാണ് കേരളം ടാബ്ലോ ഒരുക്കിയത്. നഞ്ചിയമ്മയ്ക്ക് ദേശീയ അവാർഡ് സമ്മാനിച്ച പാട്ട് കേരളം അഭിമാനപൂർവം ഒരിക്കൽ കൂടി രാജ്യത്തെ കേൾപ്പിച്ചു. ഒപ്പം ദേശീയ പതാക കയ്യിലേന്തി നിൽക്കുന്ന നഞ്ചിയമ്മയുടെ പ്രതിമയും ബേപ്പൂർ ഉരു മാതൃകയിലെത്തിയ പ്ലോട്ടിൽ തലയെടുപ്പോടെ നിന്നു.
96ാം വയസിൽ റാങ്ക് നേടിയ സ്വന്തം കാർത്ത്യായനി അമ്മ സ്ലേറ്റിലെഴുതിയിരിക്കുന്ന പ്രതിമയാണ് കേരളത്തിൻ്റെ പ്ലോട്ടിനെ കൂടുതൽ ഹൃദ്യമാക്കിയത്. സാക്ഷരതാ പരീക്ഷ ജയിച്ച് നാരീശക്തി പുരസ്കാരം നേടിയ ചേപ്പാട് സ്വദേശിനിയാണ് കാർത്ത്യായനിയമ്മ. കണ്ണൂർ ജില്ലയിലെ മാങ്ങാട്ടിടം, പാപ്പിനിശ്ശേരി എന്നിവിടങ്ങളിൽ നിന്നുള്ള കുടുംബശ്രീ അംഗങ്ങളായ വനിതകളുടെ ശിങ്കാരിമേളവും ഉണ്ടായിരുന്നു. സ്വയംതൊഴിൽ പദ്ധതിയുടെ ഭാഗമായാണ് ഇവർ ശിങ്കാരിമേളം പഠിച്ചത്.
സ്ത്രീകളെ കേരളം മുന്നിൽ നിർത്തിയ വേളയിൽ കളരിപ്പയറ്റുമായി എത്തിയത് അമ്മയും മകളുമാണ്. ഇരുളാ വിഭാഗത്തിൽ നിന്നുള്ള എട്ട് സ്ത്രീകൾ ഗോത്ര പാരമ്പര്യം ഉയർത്തി ചുവടുകളുമായി രാജ്യത്തിന് മുന്നിൽ നൃത്തംചെയ്തു. ഇത് ആദ്യമായാണ് ഗോത്ര നൃത്തം കേരള ടാബ്ലോയുടെ ഭാഗമായത്.