റിയാദില്‍ ആരാധകര്‍ കാത്തിരുന്ന ഇതിഹാസങ്ങളുടെ പോരാട്ടം.ക്രിസ്റ്റ്യാനൊ റൊണാൾഡോ നയിച്ച സൗദി ഓൾ സ്റ്റാര്‍ ഇലവനും മെസ്സിയുടെ പിഎസ്ജിയും തമ്മിലേറ്റുമുട്ടിയപ്പോൾ വല ഒന്നല്ല ഒമ്പത് വട്ടമാണ് കുലുങ്ങിയത്. മൂന്നാം മിനിറ്റില്‍ മെസ്സി തുടങ്ങിവെച്ചു. പിന്നാലെ വമ്പന്മാരുടെ ഷോട്ടുകൾ.ഒടുവില്‍ നാലിനെതിരേ അഞ്ച് ഗോളുകൾക്ക് പാരീസ് പടക്ക് ജയം.
സൗദിയ്ക്കായി കന്നി മത്സരത്തിനിറങ്ങിയ റൊണാൾഡോ ഇരട്ടഗോളടിച്ചത് ആവേശം ഇരട്ടിച്ചു. രണ്ടാം പകുതിയില്‍ സാക്ഷാൾ എംബാപ്പേയും വല കിലുക്കി. അടിയും തിരിച്ചടിയുമായി മത്സരം മുഴുനീള ആവേശത്തിലായിരുന്നു.
സൗദി ക്ലബ്ബുകളായ അൽ നസർ, അൽ ഹിലാൽ എന്നിവയുടെ താരങ്ങളെ അണിനിരത്തിയാണ് സൗദി ഓൾ സ്റ്റാർ ഇലവൻ പിഎസ്ജിക്കെതിരായ സൗഹൃദ മത്സരത്തിനിറങ്ങിയത്. 34–ാം മിനിറ്റിൽ പെനൽറ്റിയിലൂടെയാണ് റിയാദിനായി ആദ്യ ഗോൾ നേടിയത്. റൊണാൾഡോയുടെ വക. ആദ്യ പകുതിയുടെ ഇൻഞ്ചുറി ടൈമിൽ വീണ്ടും റൊണാൾഡോയുടെ മാജിക്.
രണ്ടാം പകുതിയിൽ പിഎസ്ജിക്കു വേണ്ടി 53-ാം മിനിറ്റില്‍ സെർജിയോ റാമോസ്, 60- ാം മിനിറ്റില്‍ കിലിയൻ എംബപെ, 78-ാം മിനിറ്റില്‍ ഹ്യൂഗോ എകിടികെഎന്നിവര് സ്കോര്‍ ഉയര്‍ത്തി. റിയാദ് ഇലവനു വേണ്ടി ജാങ് ഹ്യൂ സൂ , ആൻഡേഴ്സൻ ടലിസ്ക എന്നിവരും സ്കോർ ചെയ്തു. എന്നാല്‍ നെയ്മ്റിന് ഗോൾ ഭാഗ്യം ഉണ്ടായില്ല.
39-ാം മിനിറ്റിൽ യുവാൻ ബെർനറ്റിന് ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തുപോയതോടെ പത്ത് പേരുമായാണ്രു പിഎസ്ജി കളിച്ചത്. ഗോളുകളേക്കാൾ ഫുട്ബോൾ ഇതിഹാസങ്ങളുടെ സൗഹൃദ പ്രകടനങ്ങൾ ഗാലറികൾ കീഴടക്കി. സ്റ്റേഡിയത്തില്‍ എല്ലാത്തിലും സാക്ഷ്യം വഹിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ സാനിധ്യവുണ്ടായിരുന്നു.