ഉയർന്ന കോവിഡ് കേസുകളുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് കോവിഡ് -19 നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് നിർബന്ധമാക്കാൻ ഇന്ത്യ പദ്ധതിയിടുന്നതായി സൂചന. വെള്ളിയാഴ്ച മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി ഇത് സംബന്ധിച്ച് സൂചന നല്‍കിയത്.
വരും ദിവസങ്ങളില്‍ കൂടുതല്‍ രോഗികളുളള രാജ്യങ്ങൾ ഏതെന്നും കോവിഡ് വ്യാപനം കൂടുതലുളള രാജ്യങ്ങൾ ഏതെന്നും തിരിച്ചറിയാനാകുമെന്ന് കേന്ദ്ര മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. അത്തരം രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന ആളുകൾ കോവിഡ് പരിശോധന റിപ്പോർട്ടുകൾ അപ്ലോഡ് ചെയ്യണമെന്നത് നിര്‍ബന്ധമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യാത്രക്കാർ പരിശോധനാ റിപ്പോർട്ടുകൾ സർക്കാർ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുകയും ലാൻഡിംഗ് ചെയ്യുമ്പോൾ തെർമൽ സ്ക്രീനിംഗിന് വിധേയരാകുകയും വേണമെന്നും മന്ത്രി പറഞ്ഞു.
ചൈനയ്ക്ക് പിന്നാലെ പുതിയ വൈറസ് വകഭേതം കൂടുതൽ സ്ഥിരീകരിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വിമാനത്താവളങ്ങളിൽ എത്തുന്ന 2 ശതമാനം അന്താരാഷ്ട്ര യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കാനാണ് നിലവിലെ തീരുമാനം. ഇന്ന് മുതല്‍ പരിശോധനകൾ ആരംഭിക്കും. അതേസമയം മാസ്ക് ഉപയോഗം ഉൾപ്പെടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാന്‍ ജനങ്ങൾ ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.