യുഎഇയിലെ സ്വദേശി വത്കരണ നടപടികളുമായി ബന്ധപ്പെട്ട് പുതിയ നിര്‍ദ്ദേശവുമായി ജനറൽ പെൻഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി അതോറിറ്റി. സ്വകാര്യ മേഖലയിലെ കമ്പനികളിൽ സ്വദേശി നിയമനം കഴിഞ്ഞാല്‍ മുപ്പത് ദിവസത്തിനുളളില്‍ പെന്ഷന് പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിര്‍ദ്ദേശം. ജോലിയില്‍ പ്രവേശിച്ച ദിവസം മുതല്‍ ഒരു മാസത്തിനുള്ളിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്നും അതോറിറ്റി വ്യക്തമാക്കി.
സ്വകാര്യമേഖലയിലേക്ക് കൂടുതല്‍ സ്വദേശികളെ ആകര്‍ഷിക്കുന്നതിനും തൊഴില്‍ – വരുമാന സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് നീക്കം. പെന്ഷന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ജോലിയില്‍ പ്രവേശിക്കുന്ന സ്വദേശിപൗരനാണ് ഏറ്റെടുക്കേണ്ടത്. കമ്പനികളില്‍ പ്രതിവര്‍ഷം രണ്ടു ശതമാനം വീതം സ്വദേശിവത്കരണമാണ് ലക്ഷ്യമിടുന്നത്.
ആദ്യവര്‍ഷം 75,000 സ്വദേശി പൗരന്മാര് ഗുണഭോക്താക്കളാകുമെന്നാണ് വിലയിരുത്തല്‍. 2026 ഓടെ പത്ത് ശതമാനം സ്വദേശിവത്കണം പൂര്‍ത്തിയാക്കും. കുറഞ്ഞത് 50 ജീവനക്കാരുളള കമ്പനികളിലാണ് ഘട്ടം ഘട്ടമായി സ്വദേശിവത്കരണം നടപ്പാക്കുന്നത്. ജനുവരി 1നകം സ്വദേശി പൗരന്മാരെ നിയമിക്കാത്ത കമ്പനികൾക്കെതിരേ കനത്ത പിഴ ഈടാക്കുെമന്നാണ് മുന്നറിയിപ്പ്. ഓരോ യുഎഇ പൗരനും 72,000 ദിർഹം വീതം വാർഷിക പിഴയായി ചുമത്താനാണ് തീരുമാനം.