ലോകം മുഴുവൻ ഖത്തറിലേക്ക് ചുരുങ്ങുന്ന ദിവസങ്ങൾ ആണിനി… ഖത്തർ ലോകകപ്പ് കിക്കോഫ് നാളെയാണ്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെതിരെ കളത്തിലിറങ്ങും.
ലോക ഫുട്ബോൾ മാമാങ്കത്തിൻ്റെ ഉദ്ഘാടന ചടങ്ങുകൾ രാത്രി 7.30 മുതൽ അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടക്കും. ഉദ്ഘാടന ചടങ്ങിൽ അറബ് പാരമ്പര്യവും കലാരൂപങ്ങളും അണിനിരക്കുന്ന മെഗാമേള നടക്കും.
നാളെ ഖത്തറിൽ ഉയരുന്ന ആരവം അടുത്ത 29 രാവുകളിൽ ലോകമാകെ ആവേശത്തിരകളയ്ക്കും. ഖത്തറിലെ എട്ട് സ്റ്റേഡിയങ്ങളും മത്സരത്തിനായി പൂർണസജ്ജമായിക്കഴിഞ്ഞു. ലോകകപ്പിനായി എല്ലാ ടീമുകളും ഖത്തറിലെത്തിയിട്ടുണ്ട്.
800 കോടി ജനങ്ങളിൽ നിന്ന് 831 പേർ മാത്രം കളിക്കുന്ന കാൽപന്താവേശം ലോകം മുഴുവൻ കണ്ടിരിക്കും. 195 രാജ്യങ്ങളിൽ 32 രാജ്യങ്ങൾ മാത്രം കളിക്കുന്ന ലോകകപ്പ് നേരിട്ട് ആസ്വദിക്കാൻ 12 ലക്ഷം പേരെങ്കിലും ഖത്തറിലെത്തുന്നുണ്ട്.
ഗോത്ര വിഭാഗങ്ങളുടെ കൂരയോടുപമിക്കുന്ന തരത്തിൽ ഒരുക്കിയിരിക്കുന്ന അൽബെയ്ത്ത് സ്റ്റേഡിയവും തൊപ്പി പോലെ തിളങ്ങുന്ന അൽ തുമാമയും പരമ്പരാഗത പായ്ക്കപ്പലിനെ ഓർമിപ്പിക്കുന്ന അൽ ജനൂബും ആരാധകരെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു.