സംയുക്ത അറബ് സാമ്പത്തിക – സാമൂഹിക വികസന പ്രവർത്തനങ്ങളും തുടര്‍ നടപടികളും ചര്‍ച്ച ചെയ്ത് അറബ് ഉച്ചകോടി. നവംബർ ഒന്ന്, രണ്ട് തീയതികളിൽ അൽജീരിയയില്‍ നടന്ന അറബ് ഉച്ചകോടിയിലുണ്ടായത് നിര്‍ണായക തീരുമാനങ്ങൾ. അറബ് മേഖലയിലെ 21 രാഷ്ട്രങ്ങൾ ഉച്ചകോടിയിൽ പങ്കെടുത്തു.
ഭക്ഷ്യസുരക്ഷക്കായി അറബ് തന്ത്രം, സിറിയൻ അഭയാർഥികളുടെ പ്രശ്നം, , ഡിജിറ്റൽ സമ്പദ്വ്യവസ്ഥ, പുതിയ കാലത്തെ നികുതി വെല്ലുവിളികൾ, കോവിഡാനന്തര സാമ്പത്തിക സാമൂഹിക വീണ്ടെടുക്കൽ, ബഹിരാകാശ സഹകരണം, സുസ്ഥിര കാർഷിക വികസനം, ആണവോർജത്തിന്റെ സമാധാന ഉപയോഗം തുടങ്ങിയ വിഷയങ്ങളാണ് അറബ് ഉച്ചകോടിയിലെ പ്രധാന ചര്‍ച്ചയായത്.
ആഗോളരംഗത്തും പ്രേദേശികമായും ഉയരുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ യുഎഇ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. അന്തരാഷ്ട്ര നിയമങ്ങൾ പാലിക്കുകയും സമാധാനം വീണ്ടെടുക്കല്‍, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുകയുമാണ് പ്രധാന മുദ്രാവാക്യമെന്നും ഉച്ചകോടിയെ അഭിസംബോധ ചെയ്തുകൊണ്ട് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് പറഞ്ഞു.
നൂതനസാങ്കേതിക വിദ്യകളെ പ്രോത്സാഹിപ്പിക്കുക, രാഷ്ട്ര നിര്‍മ്മാണത്തിന് യുവാക്കളുടെ പങ്ക് ഉറപ്പാക്കുക , തീവ്രവാദത്തെ ചെറുക്കുക തുടങ്ങിയ വിഷയങ്ങളില്‍ സംയുക്ത സഹകരണം ഉറപ്പാക്കിയാണ് അറബ് ഉച്ചകോടി കൊടിയിറങ്ങിയത്.