ഒളിംപിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായി ബാഡ്മിൻ്റൻ താരം പി.വി സിന്ധു. വനിതാ സിംഗിൾസിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ആധികാരിക വിജയത്തോടെ സിന്ധു പ്രീക്വാർട്ടറിൽ സീറ്റുറപ്പിച്ചു. എസ്തോണിയൻ താരം ക്രിസ്റ്റിൻ കുബയെയാണ് സിന്ധു തോൽപ്പിച്ചത്. സ്കോർ നില 21-5, 21-10 ആണ്.
ആദ്യ മത്സരത്തിൽ മാലദ്വീപ് താരം എഫ്.എൻ. അബ്ദുൽ റസാഖിനെയും സിന്ധു പരാജയപ്പെടുത്തിയിരുന്നു. 21-9, 21-9 എന്ന സ്കോറിനായിരുന്നു സിന്ധുവിൻ്റെ വിജയം. സിന്ധുവിന് പിന്നാലെ പുരുഷവിഭാഗം ഷൂട്ടിങ് 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ ഇന്ത്യയുടെ സ്വപ്നിൽ കുശാലെ ഫൈനലിൽ കടന്നു.
അശ്വാഭ്യാസം, ടേബിൾ ടെന്നിസ്, ബോക്സിങ്, ആർച്ചറി എന്നീ ഇനങ്ങളിലും ഇന്ന് ഇന്ത്യയ്ക്ക് മത്സരങ്ങളുണ്ട്. നിലവിൽ പാരീസ് ഒളിംപിക്സിൽ രണ്ട് വെങ്കല മെഡലുകളുമായി പോയിൻ്റ് പട്ടികയിൽ 33-ാം സ്ഥാനത്താണ് ഇന്ത്യ.