യൂറോപ്യൻ ഫുട്ബോളിൻ്റെ രാജാക്കന്മാരെ കണ്ടെത്താനുള്ള കലാശപ്പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ബെർലിനിൽ നടക്കുന്ന ഫൈനലിൽ സ്പെയിനും ഇംഗ്ലണ്ടും തമ്മിൽ ഏറ്റുമുട്ടാനിറങ്ങുമ്പോൾ വിജയം ആർക്കൊപ്പമായിരിക്കുമെന്നത് പ്രവചനാതീതമാണ്. യൂറോയിൽ ഇത് മൂന്നാം വട്ടമാണ് ഇരു ടീമുകളും നേർക്കുനേർ കൊമ്പുകോർക്കാനിറങ്ങുന്നത്. ജൂലൈ 15ന് (തിങ്കൾ) ഇന്ത്യൻ സമയം പുലർച്ചെ 12.30നാണ് മത്സരം നടക്കുക.
ഇംഗ്ലണ്ടിനെ വീഴ്ത്താനാകുമെന്ന പ്രതീക്ഷയിലാണ് സ്പെയിൻ കളത്തിലിറങ്ങുക. യുവനിരയിലാണ് ടീമിൻ്റെ കരുത്ത്. സെമി ഫൈനലിൽ കരുത്തരായ ഫ്രാൻസിനെ തോൽപ്പിച്ചതിൻ്റെ ആത്മവിശ്വാസം ടീമിനുണ്ട്. ഈ യൂറോ കപ്പിലെ ഏറ്റവും മികച്ച ടീം ഏതെന്ന ചോദ്യത്തിന് പലരും നൽകുന്ന ഏക ഉത്തരം സ്പെയിൻ എന്നായിരിക്കും. കാരണം, ടൂർണമെന്റിൽ ഉടനീളം യുവനിരയുടെ കരുത്തിൽ ആധിപത്യം പുലർത്താൻ അവർക്ക് സാധിച്ചു. കളിച്ച മത്സരങ്ങളിൽ എല്ലാം ജയം നേടിയാണ് സ്പാനിഷ് പട യൂറോ കപ്പിൻ്റെ ഫൈനലിനെത്തിയിരിക്കുന്നത്.
മറുവശത്ത്, ജയം തുടരാനാകുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ട്. സെമി ഫൈനലിൽ നെതർലൻഡ്സിനെതിരെയായിരുന്നു അവരുടെ ജയം. യൂറോ കപ്പിൽ ഇംഗ്ലണ്ടിന് ഇത് തുടർച്ചയായ രണ്ടാം ഫൈനലാണ്. കഴിഞ്ഞ തവണ വെംബ്ലി സ്റ്റേഡിയത്തിൽ പന്ത് തട്ടാനിറങ്ങിയ ഇംഗ്ലണ്ട് അസൂറിപ്പടയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽവി വഴങ്ങുകയായിരുന്നു. അന്ന് കൈവിട്ട കിരീടം ഇത്തവണ സ്പാനിഷ് സംഘത്തെ വീഴ്ത്തി നേടാനാകുമെന്നാണ് ഗാരത് സൗത്ത്ഗേറ്റിന്റെയും കൂട്ടരുടെയും പ്രതീക്ഷ.