ഫുട്ബോൾ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന കോപ്പ അമേരിക്ക കലാശപ്പോരാട്ടത്തിന് ഇനി ദിവസങ്ങൾ മാത്രം. ഫൈനലിൽ അർജന്റീനയും കൊളംബിയയും തമ്മിലാണ് ഏറ്റുമുട്ടുക. ജൂലൈ 15-ന് (തിങ്കൾ) ഇന്ത്യൻ സമയം പുലർച്ചെ 5.30-നാണ് ഫൈനൽ മത്സരം നടക്കുക.
ഇതിഹാസ താരം ലയണൽ മെസിയുടെ അർജന്റീന സെമി ഫൈനലിൽ കന്നിക്കാരായ കാനഡയെ കീഴടക്കി ഫൈനലിൽ പ്രവേശിച്ചിരുന്നു. രണ്ടാം സെമി ഫൈനലിൽ ഉറുഗ്വെയെ കീഴടക്കി കൊളംബിയയും ഫൈനലിൽ പ്രവേശിച്ചു. ഇതോടെയാണ് ഇരുവരും തമ്മിലുള്ള കടുത്ത പോരാട്ടത്തിന് വേദിയൊരുങ്ങിയത്.
ലയണൽ മെസി നയിക്കുന്ന അർജന്റീന 16-ാം കോപ്പ അമേരിക്ക കിരീടം എന്ന ലക്ഷ്യത്തിനായാണ് കളത്തിലിറങ്ങുന്നത്. നിലവിലെ ചാംപ്യന്മാരായ അർജന്റീന കോപ്പ അമേരിക്കയിൽ ഏറ്റവും കൂടുതൽ കിരീടം എന്ന റെക്കോഡ് ഉറുഗ്വെയുമായി പങ്കിടുകയാണ്. ഇത്തവണ ചാംപ്യന്മാരായാൽ ഏറ്റവും കൂടുതൽ കോപ്പ എന്ന റെക്കോഡ് മെസിപ്പടയ്ക്ക് സ്വന്തമാകും.
അതേസമയം, കോപ്പ അമേരിക്ക ചരിത്രത്തിൽ കൊളംബിയയുടെ മൂന്നാം ഫൈനലാണിത്. 2001-ൽ ആണ് കൊളംബിയ ഇതിനു മുൻപ് കോപ്പ അമേരിക്കൻ ചാംപ്യൻഷിപ്പ് ഫൈനലിൽ പ്രവേശിച്ചത്. ആ വർഷം മാത്രമാണ് കൊളംബിയക്ക് കിരീടം സ്വന്തമാക്കാൻ സാധിച്ചത്.