ശമ്പളം എത്രത്തോളം കൂടുതലുണ്ടെന്ന് പറഞ്ഞാലും ജീവിത ചെലവുകൾ താങ്ങാൻ സാധിക്കാതെ വരുന്നത് വലിയ പ്രതിസന്ധി തന്നെയാണ്. വരവിന് അതീതമായി ചെലവുകൾ വർധിക്കുന്നത് പലപ്പോഴും ജനങ്ങളെ ആശങ്കപ്പെടുത്താറുമുണ്ട്. ജനങ്ങളുടെ ഇഷ്ട കേന്ദ്രമായ യുഎഇയിലും ജീവിത ചിലവുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ജീവിത നിലവാരം മികച്ചതാണെങ്കിലും എല്ലാവർഷവും ചെലവുകളും വർധിക്കുന്നുണ്ട്.
ഈ വർഷം ആദ്യപകുതിയിലെ കണക്കനുസരിച്ച് ദുബായിലെയും അബുദാബിയിലെയും ജീവിത ചെലവാണ് കുത്തനെ ഉയർന്നത്. ഓൺലൈൻ ഡേറ്റാബേസ് കമ്പനി നമ്പിയോ നടത്തിയ സർവേയിൽ ദുബായിലെ ജീവിതച്ചെലവ് സൂചിക ജനുവരിയിൽ 138-ാം സ്ഥാനത്ത് നിന്ന് ജൂൺ ആയപ്പോഴേക്കും 70ലേക്ക് ഉയർന്നു. അബുദാബി 164-ാം സ്ഥാനത്ത് നിന്ന് 75ലേക്ക് കുതിച്ചു. ജനുവരിയിൽ പെട്രോൾ ലിറ്ററിന് 2.71 ദിർഹമുണ്ടായിരുന്നത് മേയ് ആകുമ്പോഴേക്കും 3.22 ദിർഹമായി. കോവിഡിന് ശേഷം വാടകയും ഗണ്യമായി വർധിച്ചുകൊണ്ടിരിക്കുകയാണ്.
യുഎഇയിൽ ഏറ്റവും കൂടുതൽ ചിലവ് വരുന്നത് വാടകയ്ക്കാണ്. ദുബായിലെ വാടക 2024-ൽ വീണ്ടും ഉയരുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഈ വർഷം പ്രൈം റെസിഡൻഷ്യൽ ഏരിയകളിൽ ഒരു വർഷത്തെ ശ്രദ്ധേയമായ ഉയർച്ചയ്ക്ക് ശേഷം 20 ശതമാനം വരെ വാടക വർധനയ്ക്കാണ് സാധ്യതയുള്ളത്. നിക്ഷേപകരുടെ അഭിനിവേശം, പ്രൊഫഷണലുകളുടെ വർദ്ധിച്ചുവരുന്ന കടന്നുകയറ്റം, ജനസംഖ്യാ വർദ്ധനവ്, സഞ്ചാരികളുടെ വരവ് എന്നിവയുൾപ്പെടെ ഒന്നിലധികം കാരണങ്ങളാണ് വാടക വർധിക്കാൻ കാരണമെന്നാണ് റിപ്പോർട്ട്.
ജീവിത ചെലവുകൾക്കായി തുക മാറ്റി വയ്ക്കുമ്പോൾ വലിയൊരു തുക ചെലവാകുന്നത് കുട്ടികളുടെ ഫീസിനായിരിക്കും. ദുബായിലെ സ്വകാര്യ സ്കൂളുകൾക്ക് 5.2 ശതമാനം വരെ ഫീസ് വർധിപ്പിക്കാൻ മുമ്പ് അനുമതി നൽകിയിരുന്നു. അതിനാൽ മിക്ക സ്കൂളുകളിലും ഫീസ് വർധിപ്പിച്ചിട്ടുണ്ട്. മികച്ച ജീവിത നിലവാരം നൽകുന്നതുകൊണ്ടുതന്നെ ദുബായിൽ ജീവിത ചെലവുകൾ അടിക്കടി വർധിക്കുമ്പോൾ ചെലവിന് അനുസരിച്ച് ശമ്പള വർധനവ് ലഭിക്കാത്തതാണ് പലരെയും ആശങ്കപ്പെടുത്തുന്നത്.