താരസംഘടനയായ ‘അമ്മ’യുടെ വാർഷിക പൊതുയോഗം കൊച്ചി ഗോകുലം കൺവെൻഷൻ സെൻ്ററിൽ നടക്കുകയാണ്. മൂന്ന് വർഷത്തിലൊരിക്കലുള്ള തിരഞ്ഞെടുപ്പ് പൊതുയോഗമാണ് ഇന്ന് നടക്കുന്നത്. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോയിൻ സെക്രട്ടറി പദവികളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുക. പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് മോഹൻലാലും ട്രഷറർ പദവിയിലേക്ക് ഉണ്ണി മുകുന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
നിലവിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കാണ് കടുത്ത മത്സരം നടക്കുന്നത്. സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് ഈ പദവിയിലേയ്ക്ക് മത്സരിക്കുന്നത്. ഇതിൽ ഔദ്യോഗികപക്ഷത്തിൻ്റെ പിന്തുണ സിദ്ദിഖിനാണ്. നാല് തവണ എക്സിക്യുട്ടീവ് കമ്മിറ്റിയംഗമായിരുന്നു കുക്കു പരമേശ്വരൻ. ഉണ്ണി ശിവപാൽ 2018-2021 കാലത്ത് എക്സിക്യുട്ടീവ് കമ്മിറ്റിയംഗമായിരുന്നു.
വൈസ് പ്രസിഡൻ്റ് പദവിയിൽ നിലവിൽ ശ്വേത മേനോൻ, മണിയൻപിള്ള രാജു എന്നിവരാണുള്ളത്. ഈ പദവികളിലേക്ക് ജഗദീഷ്, ജയൻ ചേർത്തല, മഞ്ജു പിള്ള എന്നിവരാണ് മത്സരിക്കുന്നത്. അനൂപ് ചന്ദ്രനും ബാബുരാജും ജോയിൻ സെക്രട്ടറി സ്ഥാനത്തേയ്ക്കും മത്സരിക്കും. അതേസമയം രമേഷ് പിഷാരടി, റോണി ഡേവിഡ്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, സരയു മോഹൻ, സുരാജ് വെഞ്ഞാറമൂട്, വിനു മോഹൻ, അനന്യ, അൻസിബ, ജോയ് മാത്യു, കലാഭവൻ ഷാജോൺ എന്നിവർ പതിനൊന്ന് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും നാമനിർദേശപത്രിക നൽകിയിട്ടുണ്ട്.
അമ്മ രൂപീകരിച്ച 1994 മുതൽ അംഗമായ ഇടവേള ബാബു ജോയിൻ്റ് സെക്രട്ടറിയായും സെക്രട്ടറിയായും ജനറൽ സെക്രട്ടറിയായുമെല്ലാം പ്രവർത്തിച്ചുവന്നിരുന്നു. 25 വർഷത്തിന് ശേഷം ഇടവേള ബാബു സ്വയം ഒഴിയുന്നുവെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരം നടക്കുന്നത്. അതേസമയം, ഇടവേള ബാബുവിന്റെ പടിയിറങ്ങലിലുള്ള വേദന പങ്കിടുകയാണ് നടൻ സലിം കുമാർ. അമ്മയുടെ പ്രവർത്തനങ്ങളിൽ നിന്ന് ബാബുവിന് അധികകാലം മാറിനിൽക്കാൻ കഴിയില്ലെന്നാണ് സലിം കുമാർ കുറിച്ചത്.
സലിം കുമാറിന്റെ പോസ്റ്റ് ഇങ്ങനെ:
ഇടവേള ബാബു,
കാൽ നൂറ്റാണ്ടിൽ അധികം ശ്ലാഘനീയമായ പ്രവർത്തനം കാഴ്ചവച്ച അമ്മയുടെ സാരഥി, ആ സാരഥിത്യത്തിന് ഇന്നോടെ ഒരു ഇടവേളയാകുന്നു എന്ന കാര്യം ഏറെ വിഷമിപ്പിക്കുന്ന ഒരു കാര്യമാണ്. പക്ഷേ അമ്മയുടെ പ്രവർത്തനങ്ങളിൽ നിന്ന് ബാബുവിന് അധികകാലം മാറിനിൽക്കാൻ കഴിയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു കാരണം ” ഇടവേള ബാബു ഇല്ലാതെ എന്തമ്മ, അമ്മയില്ലാതെ എന്ത് ഇടവേള ബാബു”