ഒപെക് രാഷ്ട്രങ്ങൾ പ്രതിദിന എണ്ണ ഉല്‍പ്പാദനം കുറയ്ക്കുന്നതെന്ന് സാമ്പത്തിക കാരണങ്ങളാലാണെന്ന് സൗദി. ഇക്കാര്യത്തില്‍ ഒപെക് രാഷ്ട്രങ്ങൾ കൂട്ടായ തീരുമാനത്തില്‍ എത്തുകയായിരുന്നെന്ന് സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് വ്യക്തമാക്കി.
റഷ്യയുമായി ചേര്‍ന്നാണ് ഒപെക് രാഷ്ട്രങ്ങളുടെ നീക്കമെന്നാണ് അമേരിക്കയുടെ സംശയം. ഇക്കാര്യത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് സൗദിയെ അതൃപ്തി അറിയിച്ചിരുന്നു. തുടര്‍ന്നാണ് വിശദീകരണവുമായി സൗദി രംഗത്തെത്തിയത്.
എണ്ണ വില ഉയരും
ഒപെക് രാജ്യങ്ങളുടെ നീക്കം ഇതര പാശ്ചാത്യ രാജ്യങ്ങളേയും ചൊടിപ്പിച്ചിട്ടുണ്ട്. എണ ഉല്പാദനം കുറയുന്നതോടെ പാശ്ചാത്യമേഖലയില് എണ്ണയ്ക്ക് വില ഉയരും. പാശ്ചാത്യ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന ഭീതിയും നിലവിലുണ്ട്. ഉപരോധം നിലവിലുളളതിനാല്‍ റഷ്യയേയും ആശ്രയിക്കാനാകില്ല. ക്രൂഡ് ഓയിൽ ഉല്‍പ്പാദനം കുറയുകയും വില വർധിക്കുകയും ചെയ്യുന്നത് എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെപ്പോലുളള രാജ്യങ്ങളേയും സാരമായി ബാധിക്കും.
പ്രതിദിനം രണ്ട് ലക്ഷം ബാരല്‍ ഉല്‍പ്പാദനം കുറയ്ക്കാനാണ് ഒപെക് തീരുമാനമെടുത്തത്. വിപണിയില്‍ സ്ഥിരത നേടുകയും ഉല്‍പ്പാദകരുടേയും ഉപയോക്താക്കളുടേയും താത്പര്യം സംരക്ഷിക്കുക പ്രധാനമാണെന്ന വിലയിരുത്തവിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കം.
വീണ്ടും ഉലച്ചില്‍
അതേ സമയം സൗദിയെ മെരുക്കുമെന്ന ജോ ബൈഡന്റെ പ്രസ്താവനയും നിര്‍ണായകമാണ്. കഴിഞ്ഞ ജൂലൈയില്‍ ബൈഡന് സൗദി സന്ദര്‍ശിച്ചിരുന്നെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുളള മഞ്ഞുരുകല്‍ ഫലം കണ്ടെല്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്.