ട്വന്റി20 ലോകകപ്പിൽ അയർലൻഡിനെ തരിപ്പണമാക്കി വരവറിയിച്ച് ഇന്ത്യൻ ടീം. എട്ട് വിക്കറ്റിനാണ് ഇന്ത്യ അയർലൻഡിനെ കീഴടക്കിയത്. അതോടൊപ്പം മറ്റൊരു റെക്കോർഡ് കൂടി പിന്നിട്ടിരിക്കുകയാണ് ക്യാപ്റ്റൻ രോഹിത് ശർമ. അന്താരാഷ്ട്ര ടി20-യില്‍ 4000 റണ്‍സ് എന്ന നാഴികക്കല്ല് രോഹിത് ശർമ പിന്നിട്ടു.
ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ പുരുഷ താരവുമായി ഇതോടെ രോഹിത് മാറി. ഇന്ത്യൻ താരം വിരാട് കോലി, പാക്കിസ്ഥാൻ താരം ബാബർ അസം എന്നിവരാണ് നേരത്തേ ഈ നേട്ടത്തിലെത്തിയ പുരുഷ താരങ്ങൾ. ന്യൂസിലൻഡിന്റെ സൂസി ബാറ്റ്സാണ് ഈ നേട്ടത്തിലെത്തിയിട്ടുള്ള ഏക വനിതാ താരം.
അയർലൻഡ് ഉയർത്തിയ 97 റൺസ് വിജയ ലക്ഷ്യത്തിലേക്ക് 12.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയെത്തി. ക്യാപ്റ്റൻ രോഹിത് ശർമ അർധ സെഞ്ച്വറി തികച്ചു. മത്സരത്തിൽ 37 പന്തുകൾ നേരിട്ട് 52 റൺസെടുത്ത രോഹിത്, കൈക്ക് പന്തുകൊണ്ടതിനെ തുടർന്ന് റിട്ടയേർഡ് ഹർട്ടായി മടങ്ങുകയായിരുന്നു. മൂന്ന് സിക്സും നാല് ഫോറുമടങ്ങുന്നതായിരുന്നു ക്യാപ്റ്റൻ്റെ ഇന്നിങ്സ്. അതേസമയം വിരാട് കോലിക്ക് ലോകകപ്പിലെ ആദ്യ പോരാട്ടത്തിൽ തിളങ്ങാനായില്ല. അഞ്ച് പന്തുകൾ നേരിട്ട താരം ഒരു റൺ മാത്രമെടുത്താണു പുറത്തായത്.