മോട്ടിവേഷൻ പ്രഭാഷകൻ അനില്‍ ബാലചന്ദ്രനാണ് ഇപ്പോൾ സോഷ്യൽമീഡിയ നിറയെ. പ്രസംഗത്തിനിടെ കണികളെ അസഭ്യം പറഞ്ഞതിന് പിന്നാലെ അനില്‍ ബാലചന്ദ്രന്റെ പരിപാടി നിർത്തിവച്ച സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് വി ടി ബല്‍റാം.
കുറച്ച് നാളുകൾക്ക് മുൻപ് സാഹിത്യകാരൻ ബാലചന്ദ്രൻ ചുള്ളിക്കാടുമായി ബന്ധപ്പെട്ട വിവാദം എടുത്തു പറഞ്ഞുകൊണ്ടാണ് ബല്‍റാമിന്റെ കുറിപ്പ്. കേട്ടിരിക്കുന്ന ആളുകളെ തെറിവിളിച്ച് മോട്ടിവിഷം വാരിവിതറുന്ന അനില്‍ ബാലചന്ദ്രന് ഒന്നര മണിക്കൂറിന് 4 ലക്ഷം രൂപ നല്കുമ്പോള് ബാലചന്ദ്രൻ ചുള്ളിക്കാടിന് വെറും 2,400 രൂപയാണ് നല്‍കുന്നത്. ഒരു സമൂഹമെന്ന നിലയില്‍ കേരളത്തിന്റെ ഭാവിയേക്കുറിച്ചുള്ള ആശങ്കകള്‍ക്കും കാരണമാകുമെന്നാണ് ബല്‍റാം കുറിച്ചത്. വളരെയേറെ ചർച്ചകൾക്ക് വഴിവെക്കുന്ന ഒരു ചോദ്യമാണ് ബൽറാം സമൂഹത്തോട് ഉന്നയിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ബല്‍റാമിന്റെ കുറിപ്പ്
കേട്ടിരിക്കുന്ന ആളുകളെ തെറിവിളിച്ച് മോട്ടിവിഷം വാരിവിതറുന്ന അനില്‍ ബാലചന്ദ്രന് ഒന്നര മണിക്കൂറിന് 4 ലക്ഷം രൂപ പ്രതിഫലം. കാരണം ഇവിടെ കേള്‍വിക്കാർ പ്രതീക്ഷിക്കുന്നത് അവരവരുടെ വ്യക്തിപരമായ വികാസവും സാമ്പത്തിക അഭിവൃദ്ധിയുമാണ്. എന്നാല്‍ ഗഹനമായ പഠനങ്ങളുടെയും മൗലികമായ വീക്ഷണങ്ങളുടേയും പിൻബലത്തില്‍ രണ്ട് മണിക്കൂർ പ്രഭാഷണം നടത്തിയ ബാലചന്ദ്രൻ ചുള്ളിക്കാടിന് പ്രതിഫലം വെറും 2,400 രൂപ! ഇവിടെ വിഷയം മഹാകവി കുമാരനാശാന്റെ കവിതകളിലൂടെ ചർച്ച ചെയ്യപ്പെടുന്ന കേരളത്തിന്റെ പൊതുവായ ചില രാഷ്ട്രീയ, സാമൂഹിക കാര്യങ്ങള്‍.
ഇപ്പോഴത്തെ വിവാദത്തില്‍ എനിക്ക് താത്പര്യം തോന്നിയത് ഈയൊരു ആംഗിളിലാണ്. മാർക്കറ്റ് ഡിമാൻഡ് അനുസരിച്ച് വിഷയത്തിനും പ്രഭാഷകനുമുള്ള മൂല്യവ്യത്യാസത്തെ ഒരു പരിധിവരെ ഉള്‍ക്കൊള്ളാനാവുന്നുണ്ട്. എന്നാല്‍ വ്യക്തിപരമായ വളർച്ചയും പൊതുവായ സാമൂഹിക കാര്യങ്ങളും തമ്മില്‍ താരതമ്യമുണ്ടാവുമ്ബോള് മലയാളികള്‍ ഓരോന്നിനും നല്കുന്ന വെയ്റ്റേജ് തീർച്ചയായും ആശ്ചര്യപ്പെടുത്തുന്നതാണ്. ഒരു സമൂഹമെന്ന നിലയില്‍ കേരളത്തിന്റെ ഭാവിയേക്കുറിച്ചുള്ള ആശങ്കകള്‍ക്കും ഒരു കാരണം ഇതാണ്.