മക്കളെ സ്നേഹിക്കുന്ന മാതാപിതാക്കളുടെ വലിയ ആഗ്രഹമാണ് അവരുടെ വിവാഹം. ആനന്ദക്കണ്ണീരോടെയല്ലാതെ വിവാഹത്തിൽ അവർക്ക് പങ്കെടുക്കാനും സാധിക്കില്ല. അത്തരം ഒരു മുഹൂർത്തത്തിനാണ് ഇന്ന് ഗുരുവായൂർ ക്ഷേത്രം സാക്ഷ്യം വഹിച്ചത്. ജയറാം-പാർവ്വതി ദമ്പതികളുടെ മകളായ മാളവിക എന്ന ചക്കി ഗുരുവായൂർ ക്ഷേത്ര നടയിൽ വെച്ച് വിവാഹിതയായി. പാലക്കാട് നെന്മാറ സ്വദേശിയായ നവനീതാണ് മാളവികയുടെ വരൻ.
താലികെട്ടിന് ശേഷം മനസ് നിറഞ്ഞ് നിറകണ്ണുകളോടെ ജയറാം തന്റെ മകളെ നോക്കിനിന്നു. ഇത്രയും കാലം താൻ ചിറകിനടിയിൽ കൊണ്ടുനടന്ന മകൾ സുമംഗലിയായപ്പോൾ ആ അച്ഛന്റെ മുഖത്തെ സന്തോഷം അതിരില്ലാത്തതായിരുന്നു. നിറകണ്ണുകളോടെയാണ് ജയറാം തന്റെ ചക്കിയെ നവനീതിന് കൈപിടിച്ച് നൽകിയത്. തമിഴ് സ്റ്റൈലിൽ ചുവന്ന പട്ടുസാരി ധാരിച്ചാണ് മാളവിക താലികെട്ടിന് എത്തിയത്. കസവ് മുണ്ടും മേൽമുണ്ടുമായിരുന്നു നവനീതിന്റെ വേഷം.
മാളവികയുടെ സഹോദരനായ കാളിദാസ് ജയറാം തന്റെ ഭാവി വധു താരിണിയുടെ കൈ ചേർത്തുപിടിച്ച് താലികെട്ട് ചടങ്ങിൽ പങ്കെടുത്തു. ഈ വർഷം തന്നെ കാളിദാസിന്റെയും വിവാഹം നടക്കുമെന്ന് ജയറാം മുമ്പ് വ്യക്തമാക്കിയിരുന്നു.