എതിരാളികളെ തകർക്കാൻ ഇത്തവണയും ദോഹ ഡയമണ്ട് ലീഗിൽ നീരജ് ചോപ്രയെത്തും. ജാവലിൻ ത്രോയിലെ ഇന്ത്യയുടെ ഇതിഹാസ താരമായ നീരജ് ചോപ്ര ലീഗിലെ ഇന്ത്യയുടെ വിജയ പ്രതീക്ഷ തന്നെയാണ്. മെയ് പത്തിനാണ് ഡയമണ്ട് ലീഗ് നടക്കുന്നത്.
പാരീസ് ഒളിമ്പിക്സ് പടിവാതിൽക്കൽ എത്തിനിൽക്കെ ദോഹ ഡയമണ്ട് ലീഗിൽ മാറ്റുരയ്ക്കാൻ ജാവലിൻ ത്രോയിലെ പ്രമുഖരായ മത്സരാർത്ഥികളെല്ലാം എത്തുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ശക്തരായ പോരാളികൾ ഏറ്റുമുട്ടുന്നതുകൊണ്ടുതന്നെ ഡയമണ്ട് ലീഗിൽ കടുത്ത മത്സരം തന്നെയാകും അരങ്ങേറുക. കഴിഞ്ഞ തവണ 88.67 മീറ്റർ ദൂരം എറിഞ്ഞ് സ്വർണമണിഞ്ഞ നീരജ് തന്നെയാകും എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം. ദോഹയിൽ കാലാവസ്ഥാ അനുകൂലമായാൽ 90 മീറ്റർ കടക്കാനാകുമെന്ന പ്രതീക്ഷയിലാണ് നീരജ് ചോപ്ര.
മുൻ ലോകചാമ്പ്യൻ ജർമനിയുടെ ആൻഡേഴ്സൺ പീറ്റേഴ്സ്, ചെക്ക് റിപ്പബ്ലിക്കിൻ്റെ യാക്കൂബ് വാലേഷ്, ജർമനിയുടെ തന്നെ യൂറോപ്യൻ ചാമ്പ്യൻ ജൂലിയൻ വെബർ തുടങ്ങിയവരെല്ലാം ഖത്തർ സ്പോർട്സ് ക്ലബിൽ മത്സരിക്കാനിറങ്ങും.