റമദാൻ മാസത്തിലെ ഭിക്ഷാടന വിരുദ്ധ കാമ്പയിനിൻ്റെ ഭാഗമായി ആദ്യ രണ്ടാഴ്ചയ്ക്കിടെ 202 യാചകരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. റമദാൻ മാസത്തിൽ ജനങ്ങളുടെ സഹതാപവും പെരുമാറ്റവും മുതലെടുത്ത് ഭിക്ഷ യാചിക്കുന്നവരുടെ എണ്ണം കൂടിയതോടെ കർശനമായ പരിശോധനകൾ നടത്തുന്നതിനിടെയാണ് യാചകർ പിടിയിലായത്. 112 പുരുഷന്മാരെയും 90 സ്ത്രീകളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പിടിയിലായവരിൽ ഭൂരിഭാഗവും വിസിറ്റ് വിസയിൽ എത്തിയവരാണെന്ന് ദുബായ് പൊലീസിലെ സസ്പെക്ട്സ് ആന്റ് ക്രിമിനൽ ഫിനോമിന ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ ബ്രിഗ് അലി സലേം അൽ ഷംസി പറഞ്ഞു. കുറ്റവാളികൾക്ക് കുറഞ്ഞത് 5,000 ദിർഹം പിഴയും മൂന്ന് മാസം വരെ തടവും ലഭിക്കുമെന്നും ദുബായ് പൊലീസ് വ്യക്തമാക്കി. ഭിക്ഷാടന പ്രവർത്തനങ്ങൾ നടത്തുകയും ഭിക്ഷാടനത്തിൽ ഏർപ്പെടാൻ വിദേശത്ത് നിന്ന് ആളുകളെ കൊണ്ടുവരുകയും ചെയ്യുന്നവർക്ക് ആറ് മാസത്തിൽ കുറയാത്ത തടവും 1,00,000 ദിർഹത്തിൽ കുറയാത്ത പിഴയുമാണ് ശിക്ഷയായി ലഭിക്കുക.
ഭിക്ഷ യാചിക്കുന്നവരോട് സഹതാപത്തോടെ ഇടപഴകരുതെന്നും പണം നൽകരുതെന്നും ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടാൽ 901 എന്ന നമ്പറിൽ വിളിച്ചോ ദുബായ് പൊലീസിൻ്റെ സ്മാർട്ട് ആപ്പിലെ ‘പോലീസ് ഐ’ സേവനം ഉപയോഗിച്ചോ റിപ്പോർട്ട് ചെയ്യണമെന്നും അൽ ഷംസി പൊതുജനങ്ങളോട് നിർദേശിച്ചു. ദാനധർമ്മം ചെയ്യാൻ ആഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്തതും നിയമാനുസൃതവുമായ ചാരിറ്റബിൾ ഓർഗനൈസേഷനുകൾക്ക് സംഭാവനകൾ നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.