അന്താരാഷ്ട്ര ഫുട്ബോളിൽ 150 മത്സരമെന്ന നാഴികക്കല്ല് പിന്നിടാനൊരുങ്ങുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി. പിന്നിട്ട നാൾവഴികളിലെല്ലാം വിജയത്തിന്റെ രുചിയറിഞ്ഞ ഛേത്രി ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് എന്നും പ്രിയപ്പെട്ടവനാണ്. ഇന്ന് ഗുവഹാട്ടിയിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിനിറങ്ങുന്നതോടെ ഛേത്രി ചരിത്രത്തിന്റെ ഭാഗമായി മാറും. തൻ്റെ 150-ാം മത്സരത്തിനാണ് ഛേത്രി ഇന്നിറങ്ങുക.
ഇന്നത്തെ മത്സരത്തിൽ ഇന്ത്യൻ ടീം പ്രതീക്ഷ വെച്ചിരിക്കുന്നത് നായകനായ ഛേത്രിയിലാണ്. 2026 ലോകകപ്പ് ഫുട്ബോൾ യോഗ്യതയുടെ അടുത്ത റൗണ്ടിലേയ്ക്കുള്ള ഇന്ത്യയുടെ സാധ്യത വർധിപ്പിക്കുന്ന മത്സരം കൂടിയാണ്. പോയിന്റ് പട്ടികയിൽ രണ്ടാമതായ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം നിലനിർത്താൻ ഇന്നത്തെ മത്സരം ജയിച്ചേ മതിയാകൂ. അതിനാൽ കഠിനമായ പരിശ്രമത്തിലൂടെ വിജയിക്കാനുറച്ച് തന്നെയാണ് ഛേത്രിയും സംഘവും ഇന്ന് കളത്തിലിറങ്ങുക.
2005 ജൂൺ 12-ന് പാക്കിസ്ഥാനെതിരെയായിരുന്നു ഛേത്രി ഇന്ത്യൻ ഫുട്ബോളിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇതുവരെ 149 മത്സരങ്ങളിൽ നിന്ന് 93 ഗോളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഗോൾ നേട്ടത്തിൽ അന്താരാഷ്ട്ര ഫുട്ബോളിൽ സജീവമായി കളിക്കുന്നവരിൽ മൂന്നാം സ്ഥാനത്താണ് നിലവിൽ ഛേത്രി. ക്രിസ്റ്റ്യാനോ റൊണാൾഡോ (128), ലയണൽ മെസ്സി (106) എന്നിവരാണ് ഛേത്രിക്ക് മുന്നിലുള്ളത്.