അന്താരാഷ്ട്ര ഫുട്ബോളിൽ 150 മത്സരമെന്ന നാഴികക്കല്ല് പിന്നിടുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി. പിന്നിട്ട നാൾവഴികളിലെല്ലാം വിജയത്തിന്റെ രുചിയറിഞ്ഞ ഛേത്രി ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് എന്നും പ്രിയപ്പെട്ടവനാണ്. ഈ അവസരത്തിൽ താരത്തെ ആദരിക്കാനൊരുങ്ങുകയാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്).
നാളെ ഗുവാഹാട്ടിയിൽ നടക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുമ്പായി ഛേത്രിയെ ആദരിക്കുമെന്നാണ് എ.ഐ.എഫ്.എഫ് വ്യക്തമാക്കിയത്. “ഇത് അസാധാരണമായ നേട്ടമാണ്. വിസ്മയകരമായ യാത്രയായിരുന്നു 2005 മുതൽ അദ്ദേഹത്തിന്റേത്. ഇന്ത്യൻ ഫുട്ബോളിനെ കൂടുതൽ ഉയരത്തിലെത്തിക്കുന്നതിന് ഇത്തരം നേട്ടങ്ങൾ കാരണമാകും” എന്നാണ് ആദരിക്കൽ ചടങ്ങ് പ്രഖ്യാപിച്ച് എ.ഐ.എഫ്.എഫ് പ്രസിഡൻ്റ് കല്യാൺ ചൗബേ പറഞ്ഞത്.
2005 ജൂൺ 12-ന് പാക്കിസ്ഥാനെതിരെയായിരുന്നു ഛേത്രി ഇന്ത്യൻ ഫുട്ബോളിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇതുവരെ 149 മത്സരങ്ങളിൽ നിന്ന് 93 ഗോളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഗോൾ നേട്ടത്തിൽ അന്താരാഷ്ട്ര ഫുട്ബോളിൽ സജീവമായി കളിക്കുന്നവരിൽ മൂന്നാം സ്ഥാനത്താണ് നിലവിൽ ഛേത്രി. ക്രിസ്റ്റ്യാനോ റൊണാൾഡോ (128), ലയണൽ മെസ്സി (106) എന്നിവരാണ് ഛേത്രിക്ക് മുന്നിലുള്ളത്.