ഇടുക്കി സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാർഥിയുമായ ഡീൻ കുര്യാക്കോസിനെ അധിക്ഷേപിച്ച് സിപിഎം നേതാവും എംഎൽഎയുമായ എംഎം മണി. നെടുങ്കണ്ടം തൂക്കുപാലത്തു നടന്ന അനീഷ് രാജ് രക്തസാക്ഷി ദിനാചരണ വേദിയിലാണ് വിവാദ പരാമാർശങ്ങൾ.
‘ഇപ്പം ദേ, ഹോ… പൗഡറൊക്കെ പൂശി ഒരാളുടെ ഫോട്ടോ വച്ചിട്ടുണ്ട് ഇപ്പോ. ഡീൻ… ശബ്ദിച്ചോ, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും. അതല്ലേ. ശബ്ദിച്ചോ ഈ കേരളത്തിനു വേണ്ടി. പാർലമെന്റിൽ ശബ്ദിച്ചോ, പ്രസംഗിച്ചോ. എന്തു ചെയ്തു. ചുമ്മാതെ വന്നിരിക്കയാ. പൗഡറ് പൂശി, ബ്യൂട്ടി പാർലറിൽ കയറി വെള്ള പൂശി പടവുമെടുത്ത്, ജനങ്ങളോടൊപ്പം നിൽക്കാതെ ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കാതെ വർത്താനം പറയാതെ ഷണ്ഡൻ. ഇല്ലേ…’ ‘ഷണ്ഡൻമാരെയാണ് എൽപ്പിക്കുന്നത്. ഏൽപ്പിച്ചോ, കഴിഞ്ഞ തവണ വോട്ട് ചെയ്തവരൊക്കെ അനുഭവിച്ചോ. ഇനിം വന്നിരിക്കയാ ഞാൻ ഇപ്പം ഒണ്ടാക്കാം, ഒലത്താം ഒലത്താം എന്നും പറഞ്ഞോണ്ട്. നന്നായി ഒലത്തിക്കോ. നന്നാക്കും ഇപ്പം. കെട്ടിവച്ച കാശ് കൊടുക്കാൻ പാടില്ല. നീതി ബോധം ഉള്ളവരാണേ, അതാ…’- മണി അധിക്ഷേപിച്ചു
ഈ പരാമർശങ്ങൾക്ക് മറുപടിയുമായി ഡീനും രംഗത്തെത്തി. എംഎം മണി നടത്തിയത് തെറിയഭിഷേകമാണ്. ഇതൊന്നും നാടൻ പ്രയോഗമായി കണക്കാക്കാനാവില്ല. തെറി പറഞ്ഞ് തെരഞ്ഞെടുപ്പിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമം ജനങ്ങൾ വിലയിരുത്തുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റേത് ആ ശൈലിയല്ല. നാടൻ പ്രയോഗങ്ങൾ എന്ന പേരിൽ മണി മോശം വാക്കുകൾ പറയുന്നു. അസഭ്യം പറയാൻ ലൈസൻസുള്ള പോലെയാണ് മണിയുടെ പരാമർശങ്ങൾ. അത്തരത്തിൽ മറുപടി പറയാൻ താനില്ല. സാംസ്കാരിക നായകന്മാരും മാധ്യമങ്ങളും എംഎം മണിക്ക് വിശുദ്ധ പരിവേഷം നൽകുകയാണ്. നേരത്തെയും എംഎം മണി തനിക്കെതിരെ ഇത്തരം പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ഇടുക്കി ഇപ്പോൾ അനുഭവിക്കുന്ന മുഴുവൻ ബുദ്ധിമുട്ടുകൾക്കും കാരണം ഇടതുസർക്കാരാണ്. എംഎം മണി മന്ത്രി ആയിരുന്ന കാലത്താണ് ബഫർ സോൺ ഉത്തരവും നിർമ്മാണ നിരോധനവും കൊണ്ടുവന്നത്. അന്ന് എന്തുകൊണ്ട് അതിനെ എതിർത്തില്ലെന്ന് എംഎം മണി വ്യക്തമാക്കണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.