രാജ്യം ഒന്നടങ്കം തെരഞ്ഞെടുപ്പ് ചൂടിലാണ്. ഓരോ രാഷ്ട്രീയ പാർട്ടിയും സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് തീയതി ശനിയാഴ്ച പ്രഖ്യാപിച്ചേക്കും. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. ഏഴോ എട്ടോ ഘട്ടങ്ങളായാവും തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ കമീഷൻ അംഗങ്ങൾ എല്ലാ സംസ്ഥാനങ്ങളിലും പര്യടനം പൂർത്തിയാക്കുകയും ചെയ്തിരുന്നു.
ജമ്മു കശ്മീരിലായിരുന്നു അവസാന പര്യടനം നടന്നത്. ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം, ഒഡിഷ എന്നീ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പും ഇതിനോടൊപ്പം പ്രഖ്യാപിക്കും. 543 ലോക്സഭ സീറ്റുകളിലേക്കായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പി 267 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ ഇതിനകം പ്രഖ്യാപിച്ചപ്പോൾ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് 82 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പട്ടികയും പുറത്തുവിട്ടിട്ടുണ്ട്.