എങ്ങും ‘പ്രേമലു’ തരംഗമാണ്. നസ്ലിനും മമിതയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രം പതിനാല് തവണ കണ്ട ആരാധികക്ക് സമ്മാനവുമായി എത്തിയിരിക്കുകയാണ് നിർമാതാക്കളായ ഭാവന സ്റ്റുഡിയോസ്. പ്രേമലു ടോപ് ഫാൻ പാസ് ആണ് കൊല്ലം സ്വദേശിയായ ആര്യ .ആർ. കുമാറിന് ഭാവന സ്റ്റുഡിയോസ് നൽകിയത്. ഇനി ടിക്കറ്റില്ലാതെ ആര്യക്ക് എത്ര തവണ വേണമെങ്കിലും പ്രേമലു തിയറ്ററിൽ പോയി കാണാൻ കഴിയും. ആര്യ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഭാവന സ്റുഡിയോസിന്റെ പ്രതിനിധി കൊല്ലത്തുള്ള ആര്യയുടെ വീട്ടിലെത്തിയാണ് ഈ സ്പെഷൽ സമ്മാനം നൽകിയത് . ‘താങ്ക് യു ഭാവന സ്റ്റുഡിയോസ്. ഇനി ഞാൻ പ്രേമലു കണ്ട് കണ്ട് മരിക്കും’ എന്ന് പാസ് ലഭിച്ച ശേഷം ആര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഫെബ്രുവരി ഒമ്പതിനാണ് ചിത്രം റിലീസ് ചെയ്തത്. ഇതിനോടകം 75 കോടിയിലധികമാണ് ആഗോളതലത്തിൽ നിന്ന് ചിത്രം സമാഹരിച്ചിരിക്കുന്നത്. വൈകാതെ 100 കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്. നസ്ലിൻ, മമിത ബൈജു, സംഗീത് പ്രതാപ്, ശ്യാം മോഹൻ, അഖില ഭാർഗവൻ, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രന് എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രം ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് നിർമിച്ചിരിക്കുന്നത്. സൗഹൃദവും പ്രണയവും രസകരമായി അവതരിപ്പിച്ച ചിത്രം യൂത്തും കുടുംബ പ്രേക്ഷകരും ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്.
അതേ സമയം പ്രേമലുവിന്റെ തെലുങ്ക് പതിപ്പ് റിലീസിനൊരുങ്ങുകയാണിപ്പോൾ. ചിത്രത്തിന്റെ ഡബ്ബിങ് ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയായത് കൊണ്ട് കേരളത്തിൽ തീർത്ത അതേ തരംഗം തെലുങ്കിലും ആവർത്തിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. മാർച്ച് എട്ടിനാണ് തെലുങ്ക് പതിപ്പ് തിയറ്ററിൽ റിലീസ് ചെയ്യുന്നത്. സംവിധായകൻ എസ്. എസ് രാജമൗലിയുടെ മകൻ എസ്. എസ് കാര്‍ത്തികേയയാണ് പ്രേമലു തെലുങ്ക് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്.