വീൽചെയർ നൽകാത്തതിനെ തുടർന്ന് യാത്രക്കാരൻ മരിച്ച സംഭവത്തിൽ എയർ ഇന്ത്യക്ക് പിഴ ചുമത്തി ഡിജിസിഎ. 30 ലക്ഷം രൂപയാണ് പിഴയിനത്തിൽ ചുമത്തിയത്. ന്യൂയോർക്കിൽ നിന്ന് ഫെബ്രുവരി 12ന് മുംബൈയിലെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായ 80കാരനാണ് വീൽചെയർ ലഭിക്കാത്തതിനെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ചത്.
വീൽചെയർ കുറവായിരുന്നതിനാൽ ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന ഭാര്യക്കാണ് വിമാന ജീവനക്കാർ ആദ്യം വീൽചെയർ നൽകിയത്. മറ്റൊരു വീൽചെയർ ലഭിക്കുന്നതുവരെ വയോധികനോട് വിമാനത്തിൽ കാത്തിരിക്കാൻ ജീവനക്കാർ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഭാര്യക്കൊപ്പം ടെർമിനലിലേക്ക് നടക്കാൻ തീരുമാനിച്ച യാത്രക്കാരൻ കുറച്ച് ദൂരം പിന്നിട്ടപ്പോൾ കുഴഞ്ഞുവീഴുകയും മരണപ്പെടുകയുമായിരുന്നു.
സംഭവത്തേത്തുടർന്ന് ഡിജിസിഎ എയർ ഇന്ത്യയോട് ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകാൻ ആവശ്യപ്പെട്ടു. എയർ ഇന്ത്യ നൽകിയ വിശദീകരണത്തിൽ നിന്ന് കമ്പനിയുടെ നടപടി 1937-ലെ എയർക്രാഫ്റ്റ് നിയമങ്ങളുടെ ലംഘനമാണെന്ന് കണ്ടെത്തിയതോടെയാണ് ഡിജിസിഎ പിഴ ചുമത്തിയത്. കൂടാതെ ആവശ്യമായ വീൽചെയറുകൾ ഒരുക്കണമെന്നും എയർ ഇന്ത്യക്ക് നിർദേശം നൽകി.